‘അങ്ങോട്ടു വിടല്ലേ അമ്മാ.. പേടിയാണ്.. ഉപദ്രവിക്കും..’ കേൾക്കാതെ പോയ നൊമ്പരം
Mail This Article
കുറ്റപ്പെടുത്തലുകളെ ഭയന്നാണു കുട്ടികൾ പലപ്പോഴും അവർക്കുണ്ടാവുന്ന നോവുകളെപ്പറ്റി മാതാപിതാക്കളോടു തുറന്നു പറയാത്തത്. അമ്മയുടെ മുഖം കറുക്കുന്നതും അച്ഛൻ വടിയെടുക്കുന്നതും പേടിയാണ് അവർക്ക്. കുറ്റപ്പെടുത്തൽ കേൾക്കാനാവാതെ ഉള്ളിലൊതുക്കുന്ന വിഷമങ്ങൾ പിന്നീട് അവരുടെ ജീവിതത്തെയും മാനസിക നിലയെയും തകിടം മറിക്കുമ്പോൾ തകർന്നു പോകുന്നതു മനോഹരമായ ഒരു ബാല്യം കൂടിയാണ്..
കൗമാരത്തിലേക്കു കാലെടുത്തു വയ്ക്കുന്ന പെൺകുട്ടിയായിരുന്നു അവൾ. എട്ടാം ക്ലാസുകാരി. അമ്മയുടെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശനത്തിനു പോകുമായിരുന്ന കുട്ടി പിന്നീടങ്ങോട്ടു പോകാൻ മടിച്ചു. പലതവണ നിർബന്ധിച്ചിട്ടും പോകാൻ കൂട്ടാക്കാതിരുന്ന കുട്ടിയോട് ഒടുവിൽ അമ്മയ്ക്കു ദേഷ്യപ്പെടേണ്ടി വന്നു. ഇതോടെ ‘എന്നെ അങ്ങോട്ടു വിടല്ലേ അമ്മാ.. എനിക്കു പേടിയാണ്.. എന്നെ ഉപദ്രവിക്കും..’ എന്നു നിലവിളിച്ച് തന്റെ കാലിൽക്കെട്ടിപ്പിടിച്ചു കരഞ്ഞ മകളെക്കണ്ട് അമ്മ അമ്പരന്നു.
അമ്മവീട്ടിലുള്ള മാതൃസഹോദരനായിരുന്നു സംഭവത്തിലെ വില്ലൻ. കൗമാരക്കാരിയായ ഈ പെൺകുട്ടിയെ ഇയാൾ പലതവണ ലൈംഗികമായി ഉപദ്രവിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. പല തവണ ഓടിമാറാൻ കുട്ടി ശ്രമിച്ചെങ്കിലും ഇയാൾ പിന്നാലെ ചെന്ന് ഉപദ്രവം തുടർന്നു. ഇതിനിടെ കുട്ടിക്കു പേടിച്ചു പനി പിടിച്ചു. അപ്പോഴും ഇയാളുടെ കഴുകൻ നോട്ടം ആ കുട്ടിയിൽത്തന്നെയായിരുന്നു.
മകൾ ഇത് അമ്മയോടു തുറന്നു പറഞ്ഞെങ്കിലും അവിശ്വസനീയം എന്ന നിലപാടിലായിരുന്നു ആ സ്ത്രീ. തന്റെ സഹോദരൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സ്നേഹം കൊണ്ടാണ് അവൻ നിന്റെ ശരീരത്തിൽ തൊട്ടതെന്നും അമ്മ ന്യായീകരിച്ചതോടെ ഈ പെൺകുട്ടിയും ആശയക്കുഴപ്പത്തിലായി. അമ്മ പറഞ്ഞതാണോ ശരി..? ഞാൻ വെറുതേ സംശയിക്കുകയാണോ..?
ഒടുവിൽ ഈ പെൺകുട്ടി സ്കൂളിലെ കൗൺസിലറുടെ സഹായം തേടി. അമ്മ പറഞ്ഞതു പോലെ, ബന്ധുവായ ആ യുവാവ് സ്നേഹം കൊണ്ടു തൊട്ടതാണോ എന്നൊക്കെയുള്ള സംശയങ്ങൾ ഈ പെൺകുട്ടി കൗൺസിലറോടു ചോദിച്ചു. സംഭവത്തെ ന്യായീകരിച്ചെന്നറിഞ്ഞതോടെ കൗൺസിലർ മാതാവിനെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ അവർ മുൻ നിലപാടു തന്നെ തുടർന്നു.
എന്താണു നല്ല സ്പർശം, ഏതാണു ചീത്ത സ്പർശം എന്നതു വ്യക്തമാക്കിക്കൊടുക്കേണ്ടവർ തന്നെ കുട്ടികളെ ആശയക്കുഴപ്പത്തിലാക്കി വഴിതെറ്റിച്ചു വിടുന്ന കാഴ്ചകളിലൊന്നാണിത്. ഇതിനൊപ്പം കുറ്റപ്പെടുത്തൽ കൂടിയാകുമ്പോൾ കുട്ടികൾ തകർന്നും തളർന്നും പോകും. ‘നീ പോയി നിന്നു കൊടുത്തിട്ടല്ലേ അവൻ അങ്ങനെ ചെയ്തത്.. നീയാണ് തെറ്റുകാരി..’ എന്ന തരത്തിൽ കുട്ടികളിലേക്കു മാതാപിതാക്കളടക്കം വിരൽ ചൂണ്ടുമ്പോൾ അവരുടെ മനസ്സും മുരടിച്ചു പോകും. കുട്ടികൾക്കു നേർവഴി കാട്ടിക്കൊടുക്കാൻ സാധിക്കില്ലെന്നു ബോധ്യമായാൽ, അതിനു പ്രാപ്തരായ വിദഗ്ധരുടെ സേവനം തേടാൻ മാതാപിതാക്കൾ മടിക്കരുത്.
അമ്മ നല്ല സുഹൃത്താണോ..?
നിങ്ങൾ എല്ലാ കാര്യങ്ങളും ആരോടാണു പങ്കു വയ്ക്കാറുള്ളത്..? ഒരു സ്കൂളിലെ കൗമാരക്കാരായ വിദ്യാർഥികളെ ഒന്നിച്ചിരുത്തി സ്കൂൾ കൗൺസിലർ ചോദിച്ച ചോദ്യത്തിന് ഏറ്റവും കൂടുതൽ കിട്ടിയ മറുപടി കൂട്ടുകാരോട് എന്നായിരുന്നു. അതെന്താണു കാരണം എന്ന ചോദ്യത്തിനും കുട്ടികൾ വ്യക്തമായിത്തന്നെ മറുപടി പറഞ്ഞു. ‘ഞാൻ പറയുന്നതൊന്നും കേൾക്കാൻ അച്ഛനും അമ്മയ്ക്കും സമയമില്ല. പിന്നെ എന്റെ എന്തെങ്കിലും പ്രശ്നങ്ങളാണു പറയാൻ തുടങ്ങുന്നതെങ്കിൽ എന്നെത്തന്നെ വഴക്കു പറയും, അതുറപ്പാ.. പക്ഷേ, ഫ്രണ്ട്സിനോട് എന്തു കാര്യങ്ങളും പറയാൻ നമുക്കു ടെൻഷനില്ലല്ലോ.. അവർ നമ്മുടെ സൂപ്പർ ഫ്രണ്ട്സല്ലേ...? ’ – ഈ മറുപടി കേട്ടിട്ട് നിങ്ങൾക്കു കണ്ടെത്താം പിഴച്ചതെവിടെയെന്ന്..
മാതാപിതാക്കളും കുട്ടികളും തമ്മിൽ ഫ്രണ്ട്‍ലി ബന്ധങ്ങളുണ്ടാകുക എന്നാൽ ‘വെറും വാടാ പോടാ’ രീതിയിലാണെന്നു കരുതുന്ന ഒട്ടേറെ മാതാപിതാക്കളുണ്ടിവിടെ. ഞാൻ ഫ്രണ്ട്‌ലിയായാൽ അവൻ തലയിൽക്കയറുമെന്നു പറയുന്നവർ വീട്ടിൽ മറ്റൊരു നിഗൂഢ ലോകമാണുണ്ടാക്കുന്നതെന്നു മറക്കരുത്. കുട്ടിയുടെ മുഖമൊന്നു വാടിയാൽ അതു തിരിച്ചറിയാൻ ശേഷിയുണ്ടാവുക,സ്വന്തം കൂട്ടുകാരോടെന്ന പോലെ വിശേഷങ്ങൾ തുറന്നു പറയാൻ അവസരമുണ്ടാവുക അതു കേൾക്കാൻ ആളുണ്ടാവുക ഇതൊക്കെ മതി ഒരു നല്ല കുടുംബം മുന്നോട്ടു പോകാൻ.
(തുടരും – പുലർച്ചെ മൂന്നു മണിക്ക് ഒരു ആൺകുട്ടിക്കു വീടു വിട്ടിറങ്ങേണ്ടി വന്നതിനു പിന്നിലെ കഥ...)
English Summary: Investigating Child Abuse Cases, Protecting Children, giving Awareness special series