ADVERTISEMENT

തിരുവനന്തപുരം∙ അയോധ്യക്കേസിൽ സുപ്രീം കോടതി വിധി അംഗീകരിക്കാൻ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയുടെ പശ്ചാത്തലത്തിൽ ഇരുവിഭാഗവും സംയംമനം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ബാബറി മസ്ജിദ് സംബന്ധിച്ച സുപ്രീംകോടതിവിധിയെ മാനിക്കുന്നുവെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വിധിയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാം. വിധി ചർച്ച ചെയ്യാൻ മറ്റന്നാൾ പാണക്കാട്ട് മുസ്‌ലിം ലീഗ് നേതൃയോഗം ചേരും. സമാധാനവും സൗഹാർദാന്തരീക്ഷവും കാത്തുസൂക്ഷിക്കണമെന്നും തങ്ങൾ പറഞ്ഞു.

അയോധ്യയിലെ ഭൂമി തർക്കത്തിന്റെ പേരിൽ ജനങ്ങളുടെ സമാധാനം തകർക്കാനുള്ള ഇടപെടൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താൽപര്യത്തോടെയും സുപ്രീംകോടതി വിധിയോട് പ്രതികരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അഭ്യർഥിച്ചു.

ബാബറി മസ്ജിദ് തകർത്ത ഘട്ടത്തിൽ കേരളം വിവേകപൂർണമായും സമാധാനത്തോടെയുമാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അന്നു പറയത്തക്ക അനിഷ്ട സംഭവം ഉണ്ടായില്ല. അതേരീതിയിൽ കൂടുതൽ പ്രതിബന്ധതയോടെ നാം തുടരേണ്ടതുണ്ട്. തർക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവച്ചതും ബാബറി മസ്ജിദ് തകർത്തതും നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചു കൊണ്ടാകണം. വിധി അന്തിമമാണ് എന്നതിനാൽ ഈ ഘട്ടത്തിൽ അത് ഉൾകൊള്ളാൻ എല്ലാവരും ബാധ്യസ്ഥരാണ്. സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവും ഭരണഘടനയിലെ മൂല്യങ്ങളുടെ കരുത്തുമാകണം  ഈ സന്ദർഭത്തിലെ നമ്മുടെയാകെ പരിഗണന. 

വിധിയുടെ പശ്ചാത്തലത്തിൽ സമാധാനം കാത്തു സൂക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ല. പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും ജാഗരൂകരാകണമെന്നും സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധി പൂർണമായി മനസിലാക്കിയശേഷം പിന്നീട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary : CM Pinarayi Vijayan, Muslim League on Ayodhya case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com