മഹാരാഷ്ട്രയിൽ ബിജെപി സർക്കാരുണ്ടാക്കില്ല; അംഗബലമില്ലെന്ന് ഗവർണറെ അറിയിച്ചു
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്നു ബിജെപി പിന്മാറി. സർക്കാർ രൂപീകരിക്കാനുള്ള അംഗബലമില്ലെന്നു കാവൽ മുഖ്യമന്ത്രിയും നിയമസഭാകക്ഷി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർ ഭഗത് സിങ് കോഷിയാരി അറിയിച്ചു. സഖ്യകക്ഷിയായ ശിവസേന അവസാനശ്രമത്തിലും വഴങ്ങാത്ത സാഹചര്യത്തിലാണ് ബിജെപിയുടെ തീരുമാനം. ഉച്ചയ്ക്ക് ഫഡ്‌നാവിസിന്റെ വസതിയിൽ ചേർന്ന ബിജെപി ഏകോപന സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചത്. ഞായറാഴ്ച രാത്രി എട്ടിനകം മറുപടി നൽകാനായിരുന്നു ഗവർണറുടെ നിർദേശം. മന്ത്രിസഭയിൽ 50:50 പ്രാതിനിധ്യം വേണമെന്നാണ് ശിവസേനയുടെ നിലപാട്. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം ഓരോ പാർട്ടിക്കും നൽകാനാണ് ശിവസേന നിർദേശം. എന്നാൽ ബിജെപിക്ക് ഇതിനോട് താൽപര്യമില്ല. പ്രതിപക്ഷമായി എൻസിപിയോടു കോൺഗ്രസിനോടും ചേർന്നു സർക്കാർ രൂപികരിക്കാനാണ് ശിവസേനയുടെ നീക്കം.
ശിവസേനയും ബിജെപിയും ചേർന്നു സർക്കാർ രൂപീകരിക്കാനായിരുന്നു ജനവിധി. ബിജെപിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കഴിയില്ല. ജനവിധി മറികടന്ന് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാണ് ശിവസേന ആഗ്രഹിക്കുന്നതെങ്കിൽ, അവർക്ക് ഞങ്ങളുടെ ആശംസകളും നേരുന്നെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
288 അംഗ നിയമസഭയിൽ 105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു 145 പേരുടെ പിന്തുണയാണ് വേണ്ടത്. . സ്വതന്ത്രരും ചെറു കക്ഷികളുമടക്കമുള്ള 29 ൽ 15 അംഗങ്ങളുടെ പിന്തുണ പാർട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും അപ്പോഴും 120 പേരുടെ പിന്തുണ മാത്രമെ ഉണ്ടാകുകയുള്ളു. ശിവസേന– 56, എൻസിപി – 54, കോൺഗ്രസ് – 44 എന്നിങ്ങനെയാണ് മറ്റുപാർട്ടികളുടെ കക്ഷി നില.
English Summary: Will Not Stake Claim In Maharashtra, Says BJP