നടുക്കടലില്, തിരകൾക്കു മുകളിൽ കയറിൽ തൂങ്ങി; പേടിയില്ല, കൂടെ നേവിയില്ലേ–വിഡിയോ
Mail This Article
കൊച്ചി ∙ തിരകളെ കീറിമുറിച്ചു മുന്നേറുന്ന കപ്പലിൽനിന്നു കയറിൽ തൂങ്ങി മറ്റൊരു കപ്പലിലേക്കു യാത്ര.. തിരികെയെത്തിയപ്പോൾ ‘പേടിയുണ്ടായിരുന്നോ? എന്താണ് തോന്നിയത്? വെള്ളത്തിൽ വീണാൽ എന്തു ചെയ്യും? തുടങ്ങി നിരവധി ചോദ്യങ്ങൾ. വെള്ളം പേടിയുള്ളവർക്കു ചിലപ്പോൾ ഭീതി തോന്നിയേക്കാം. വീണാലും നീന്താൻ അറിയാമല്ലോ എന്ന വിശ്വാസമായിരുന്നു കൈമുതൽ. അതിനെല്ലാം മുകളിൽ ഇന്ത്യൻ നേവിയോടും ഉദ്യോഗസ്ഥരോടുമുള്ള വിശ്വാസമായിരുന്നു ആത്മബലം. ‘ഏയ്, പേടി തോന്നിയില്ല’ എന്ന ഒറ്റവരിയിൽ എല്ലാവർക്കും മറുപടി നൽകി.
തൂങ്ങിപ്പോകുന്നതിനുള്ള കയറിൽ തുണിചുറ്റിയ ഇരുമ്പുകയറിൽ ബന്ധിച്ചാണ് അടുത്ത കപ്പലിലേക്കു തള്ളിവിടുന്നത്. ആന വലിച്ചാലും പൊട്ടാത്ത കരുത്തുള്ള കയർ. എന്തു സംഭവിച്ചാലും നിമിഷങ്ങൾക്കൊണ്ടു രക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട് ചുറ്റും. കടലിലും കരയിലുമെല്ലാം മാസങ്ങൾ നീണ്ട പരിശീലനംകൊണ്ടു വൈദഗ്ധ്യം നേടിയ വലിയ സംഘം ചുറ്റും. പിന്നെ എന്തു പേടി എന്നായിരുന്നു മനസ്സിൽ. മാധ്യമപ്രവർത്തകർക്കായി ഇന്ത്യൻ നേവി സംഘടിപ്പിച്ച മീഡിയ ഡേയിൽ രണ്ടു പേർക്കു മാത്രമാണ് ഈ സാഹസിക യാത്രയ്ക്ക് അവസരമുണ്ടായിരുന്നത്.
ഞങ്ങൾ സഞ്ചരിച്ചിരുന്ന ഐഎൻഎസ് സുനൈനയിൽനിന്ന് ഒപ്പം ചേർന്ന നേവിയുടെ തന്നെ ഐഎൻഎസ് ഥീറിലേയ്ക്കായിരുന്നു കടൽ യാത്രയെ അവിസ്മരണീയമാക്കിയ കയറിൽ തൂങ്ങിയുള്ള യാത്ര. സാധനങ്ങളോ ആളുകളെയോ കപ്പലിൽനിന്നു കപ്പലിലേക്കു കൈമാറുന്നതിന് ‘റെപ്ലനിഷ്മെന്റ് അറ്റ് സീ’ എന്നാണു പറയുക. രാവിലെ കൃത്യം എട്ടുമണിക്കു ക്ഷണിക്കപ്പെട്ടവരെല്ലാം ഐഎൻഎസ് വെണ്ടുരുത്തിയിൽ ഹാജരായി. അധികം വൈകാതെ തന്നെ കപ്പലിലേയ്ക്ക് ആനയിക്കപ്പെട്ടു. കമാൻഡിങ് ഓഫിസർ രോഹിത് ബാജ്പായ് ആയിരുന്നു ക്യാപ്റ്റൻ.
ഓരോ ചുവടുവയ്പിലും നിർദേശങ്ങൾ നൽകുന്നതിലും നാവികസേനയുടെ അച്ചടക്കവും കാർക്കശ്യവും പ്രകടമായി. ‘കപ്പലിന്റെ ഉൾഭാഗം ക്യാമറയിൽ പകർത്തരുത്’ എന്ന് ആദ്യമേ തന്നെ യാത്ര നയിച്ച നേവി കമാൻഡർ ശ്രീധര വാരിയരുടെ നിർദേശമുണ്ടായിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും കപ്പലിന്റെ വിവരങ്ങളും അദ്ദേഹം വിശദീകരിച്ചു. യാത്രയ്ക്കിടെ ചെറു സംഘങ്ങളായി തിരിച്ച് അകത്തേയ്ക്കു കൊണ്ടുപോയി കപ്പലിന്റെ നിയന്ത്രണവും യന്ത്ര സംവിധാനങ്ങളും ക്രൂ വിശദീകരിച്ചു.
കരുത്തുറ്റ ഐഎൻഎസ് സുനൈന
കടലിലൂടെയുള്ള തീവ്രവാദ പ്രവർത്തനങ്ങളും കടൽകൊള്ളയും നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നതിന് ഇന്ത്യൻ നേവി ഉപയോഗിക്കുന്ന ഓഫ് ഷോർ വെസൽ ശ്രേണിയിലുള്ള കപ്പലാണ് ഐഎൻഎസ് സുനൈന. ഇന്ത്യൻ തീരപരിധി കടന്നു ലക്ഷദ്വീപ്, ഗൾഫ് ഓഫ് ഏദൻ ഉൾക്കടലുകളിലാണ് അധിക സമയവും സുനൈനയുടെ ദൗത്യം. ഓട്ടമാറ്റിക് പവർ മാനേജ്മെന്റ് സംവിധാനം ഒരുക്കിയിട്ടുള്ള സുനൈനയ്ക്ക് ഇരട്ട എൻജിനാണുള്ളത്. 2200 ടൺ ഭാരം. 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും.
ഇലക്ട്രൊ ഒപ്റ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന 76 എംഎം തോക്കാണു കപ്പലിലെത്തുന്ന ആരുടെയും ശ്രദ്ധയിൽ ആദ്യം വരിക. എഫ്പിഎം (ഫോഴ്സ് പ്രൊട്ടക്ടീവ് മെഷർ) ബോട്ടുകളും ഒരു ഹെലികോപ്റ്ററും എപ്പോഴും കപ്പലിലുണ്ടാകും. ഇത് ഇറങ്ങുന്നതിനുള്ള തറയും (ഹെലൊ ഡെക്ക്) അകത്തേയ്ക്ക് വലിച്ചു കയറ്റുന്നതിനുള്ള ട്രാക്കും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ച് നോട്ടിക്കൽ മൈൽ പിന്നിട്ടപ്പോഴേയ്ക്കു തീരം പിന്നിൽ മറഞ്ഞിരുന്നു.
പിന്നീടങ്ങോട്ട് നാലു ഭാഗത്തും കടൽ മാത്രം. ഇതിനിടെ യാത്രയിൽ ദൗത്യം കഴിഞ്ഞ് തീരത്തേയ്ക്കു മടങ്ങുന്ന ഇന്ത്യൻ നേവിയുടെ പായക്കപ്പൽ ഐഎൻഎസ് സുദർശിനി ദൃശ്യവിരുന്നൊരുക്കി. കടലിൽ പ്രകടനങ്ങൾ അവതരിപ്പിക്കാൻ സജ്ജമായി കിടന്നിരുന്ന ഐഎൻഎസ് സുജാതയും ദൃശ്യമായി. നേവിയുടെ ചേതക് ഹെലികോപ്റ്ററിൽനിന്നു നാവികൻ കടലിലേക്കിറങ്ങി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും കപ്പലിലേക്ക് ആളുകളെ ഇറക്കുന്നതുമായിരുന്നു ആദ്യ പ്രകടനം.
പ്രളയകാലത്ത് ഇഷ്ടംപോലെ ഹെലികോപ്റ്ററുകൾ റാകിപ്പറന്നതും ഗർഭിണികൾ ഉൾപ്പടെ നിരവധിപ്പേരെ വലിച്ചു കയറ്റി ആശുപത്രിയിലെത്തിച്ചതും ഓർമയിലേക്കെത്തി. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലിലേക്കു ഹെലികോപ്റ്റർ പറന്നിറങ്ങുന്നതും പൊങ്ങുന്നതും രസമുള്ള കാഴ്ചയായി. കപ്പലിനു ചുറ്റും സൈനിക ബോട്ട് ചുറ്റിയടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ എല്ലാവരും ശ്രദ്ധാലുക്കളായി. ചെറുബോട്ടിൽനിന്ന് ആയുധധാരികളായ സംഘം ഇരച്ചു കയറി. ക്യാപ്റ്റനെന്നു തോന്നിപ്പിച്ച ഒരാളെ തോക്കുമുനയിൽ കൊണ്ടുവന്നു മുട്ടുകുത്തി നിർത്തി.
കടൽ യാത്രികരുടെ ഉൾക്കരുത്ത്
നിരോധിത വസ്തുക്കളെന്തെങ്കിലും കപ്പലിലുണ്ടോ എന്ന് പരിശോധനയാണ് അപ്പോൾ നടന്നത്. ഇല്ലെന്നു വ്യക്തമായാൽ ബോർഡിങ് ക്ലിയറൻസ് പരസ്പരം കൈമാറി യാത്ര തുടരും. അല്ലെങ്കിൽ കളിമാറും. കടൽകൊള്ളക്കാരാണെങ്കിൽ ആക്രമണവും പ്രത്യാക്രമണവും പ്രതീക്ഷിക്കാം. എന്തിനും സജ്ജമായാണു കടൽയാത്ര. നടുക്കടലിൽ കപ്പലിൽ തീപിടിത്തമോ പെട്രോളിയം ഉൽപന്നങ്ങൾ കടലിൽ കലരുകയോ ചെയ്താൽ എന്തു ചെയ്യണം എന്നു കാണിച്ചു തന്നത് ഐഎൻഎസ് സാരഥിയാണ്. എൻജിൻ പ്രവർത്തിപ്പിച്ചു കടലിൽ നിന്നുള്ള വെള്ളം ഉയരത്തിലേക്കു ചീറ്റി തീ കെടുത്തുന്നതാണു രീതി.
ഏതാനും കിലോമീറ്ററുകൾ ദൂരത്തിലേക്കു വെള്ളം ചീറ്റിക്കുന്നതിനു സാധിക്കും എന്നതുകൊണ്ടു തന്നെ മറ്റു കപ്പലുകളിലുണ്ടാകുന്ന തീപിടിത്തം അണയ്ക്കാൻ ഈ സംവിധാനമാണ് ഉപയോഗപ്പെടുത്താറ്. രാജ്യ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളിൽ ചിലതു മാത്രമായിരുന്നു നാവികസേന അവതരിപ്പിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ തിരികെ തീരം അടുക്കുമ്പോഴേയ്ക്കു കടൽചൊരുക്ക് കാരണം പലരും തളർന്നിരുന്നു.
കടലിലിറങ്ങുമ്പോൾ മുതൽ തിരയിൽ ശരീരം ഉലയുന്നതു ബാലൻസ് തെറ്റുന്നതിന് ഇടയാക്കും. ഇത് പലർക്കും ഛർദിയും തലകറക്കവുമുണ്ടാക്കും. തുടർച്ചയായ കടൽ യാത്രകളിലൂടെ മാത്രമേ ഇതുമായി ശരീരം താദാത്മ്യം പ്രാപിക്കൂ. കടൽ ശാന്തമായിരുന്നതുകൊണ്ട് കടൽചൊരുക്ക് അധികംപേരെ ബാധിച്ചില്ല. അൻപതിലധികം കിലോമീറ്റർ ഉൾക്കടലിൽ കൊച്ചു ബോട്ടിൽ കയറി മീൻ പിടിക്കാൻ പോകുന്നവരുടെ ഉൾക്കരുത്ത് എന്തെന്ന് കൂടി ബോധ്യപ്പെടുത്തിത്തന്നതു കടലിലെ ആദ്യയാത്രയാണ്.
English Summary: 'Media Day at Sea' held by southern naval command in Kochi