നവംബർ 16ന് ശബരിമല നടതുറക്കും; മണ്ഡലപൂജ ഡിസംബർ 27ന്
Mail This Article
ശബരിമല ∙ മണ്ഡല കാലത്തിന്റെ വിശുദ്ധിയുമായി പൊന്നമ്പല നട 16ന് തുറക്കും. കറുപ്പും കാവിയുമുടുത്ത് ദക്ഷിണേന്ത്യയുടെ ഒഴുക്ക് മുഴുവൻ ഇനി വ്രതനിഷ്‌ഠയുടെ പൂർണിമയിലേക്ക്. ഭക്‌തലക്ഷങ്ങളെ വരവേൽക്കാൻ സന്നിധാനവും പമ്പയും നിലയ്ക്കലും ഒരുങ്ങുന്നു.
16 ന് വൈകിട്ട് 5 ന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറക്കുക. ആറുമണിക്ക്, പുതിയ പുറപ്പെടാ ശാന്തിമാരായ മലപ്പുറം തിരൂർ തിരുനാവായ അരീക്കര മനയിൽ എം.കെ.സുധീർ നമ്പൂതിരി (ശബരിമല), ആലുവ പുളിയനം പാറക്കടവ് മാടവനയിൽ എം.എസ്.പരമേശ്വരൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്ത് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം പറഞ്ഞു കൊടുക്കും.
ആദ്യം സുധീർ നമ്പൂതിരിയുടെ അവരോധനമാണ് നടക്കുക. അതിനു ശേഷമാണ് മാളികപ്പുറത്ത് പരമേശ്വരൻ നമ്പൂതിരിയുടെ അവരോധനം നടക്കുന്നത്. 17ന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിയാണ് നട തുറക്കുക. എല്ലാ ദിവസവും 11.30 വരെ നെയ്യഭിഷേകം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും . വൈകിട്ട് 4ന് തുറക്കും. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും. അതുവരെ ദർശന സൗകര്യം ഉണ്ട്.
ഇത്തവണത്തെ മണ്ഡലപൂജ ഡിസംബർ 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തി നടക്കും. മണ്ഡലപൂജയ്ക്കു ശേഷം അന്ന് രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്കിനായി ഡിസംബർ 30 ന് വൈകിട്ട് 5 ന് നട തുറക്കും. ഇത്തവണത്തെ മകരവിളക്ക് ജനുവരി 15ന് ആണ്. തീർഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 21 ന് രാവിലെ 7ന് നട അടയ്ക്കും.