ശബരിമല വിധിയെ സ്വാഗതം ചെയ്ത് തന്ത്രി; വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്ന വിധി
Mail This Article
ശബരിമല∙ ശബരിമല യുവതീ പ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് തന്ത്രി. വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്ന വിധിയെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുനഃപരിശോധനാ ഹര്‍ജികളില്‍ ഏഴംഗ ബെഞ്ച് വിശദമായ വാദം കേള്‍ക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. തീരുമാനത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്നുപേര്‍ അനുകൂലിച്ചു. വിവിധമതങ്ങളില്‍ സമാനപ്രശ്നങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും വിശാലബെഞ്ചിന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാനും ഡി.വൈ. ചന്ദ്രചൂഢും. കോടതിയുടെ ആദ്യവിധി തന്നെ അന്തിമം എന്ന നിലപാടിൽ ഉറച്ചുനിന്നു. സ്ത്രീയ്ക്കും-പുരുഷനും മതത്തിൽ തുല്യവകാശമാണെന്ന് വിധി പ്രസ്താവനയുടെ തുടക്കത്തിൽ കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടേ അറുപത് ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.