ADVERTISEMENT

തൃശൂർ ∙ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സർട്ടിഫിക്കറ്റുകൾ വിഷ്ണുപ്രസാദിനു തിരികെയേൽപ്പിച്ച നന്മയ്ക്ക് പൊലീസ് വക ഉപഹാരവും നന്ദിയും. ജർമൻ കപ്പലിൽ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട പാസ്പോർട്ടും പാൻ കാർഡും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അടങ്ങിയ ഫയൽ തിരികെയേൽപ്പിച്ച തളിക്കുളം അയിനിച്ചുവട് തോപ്പിൽ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടിൽ ഇമ്രാൻ എന്നിവരെയാണ് റെയിൽവേ പൊലീസ് ഉപഹാരം നൽകി അനുമോദിച്ചത്. എസ്ഐ എ.അജിത് കുമാർ ഇരുവർക്കും ഉപഹാരം കൈമാറി. 

വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാക്കി രേഖകളിൽ തിരിച്ചറിയൽ കാർഡ് ഒഴികെയുള്ളവ കൂടി കിട്ടി. തേക്കിൻകാടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച രേഖകൾ ഐസ്ക്രീം കച്ചവടക്കാരൻ കൺട്രോൾ റൂമിൽ ഏൽപ്പിക്കുകയായിരുന്നു. ആധാർ കാർഡ്, ട്രെയ്നിങ് സർട്ടിഫിക്കറ്റുകൾ എന്നിവയാണു കിട്ടിയത്. ഇവ വിഷ്ണുപ്രസാദ് എത്തി പരിശോധിച്ച് ബോധ്യപ്പെട്ടു. പാസ്പോർട്ടും വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനു കപ്പൽ ജീവനക്കാർ നേടുന്ന അനുമതിപത്രവും തിരിച്ചു കിട്ടിയതിൽപ്പെടുന്നു. ജർമനിയിലെ ജോലിയിൽ നിയമനം നേടുന്നതിന് ഏറെ പ്രാധാന്യമുള്ളവയാണിവ.

10ന് രാവിലെ 10ന് ആണ് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് വിഷ്ണുപ്രസാദിന്റെ രേഖകൾ‌ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. അന്നു മുതൽ വിഷ്ണുപ്രസാദ് ബാഗിനു വേണ്ടി നടത്തുന്ന അന്വേഷണം കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്തയാക്കിയിരുന്നു. പലരും ഈ വാർത്ത സമൂഹമാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തു. വാർത്ത കണ്ട ഷാഹിദും ഇമ്രാനും വൈകിട്ട് സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോൾ കാണപ്പെട്ട ഫയൽ സംശയം തോന്നി എടുത്തു പരിശോധിക്കുകയായിരുന്നു. 

തൃശൂരിൽ സ്വാദ് ഹോട്ടലിൽ താൽക്കാലികമായി ജോലിക്കു കയറിയ വിഷ്ണുപ്രസാദിന് അത്യാവശ്യമായി ഗൂഡല്ലൂരിൽ വീട്ടിലേക്കു പോകേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നേർന്ന കുറെ വഴിപാടുകൾ പൂർത്തിയാക്കുകയാണ് ആദ്യ പരിപാടി. ജർമനിയിലേക്കു പോകും വരെ തൃശൂരിൽ തന്നെ ജോലി തുടരാനാണ് തീരുമാനം. പട്ടാമ്പിയിലാണു വിഷ്ണുപ്രസാദിന്റെ അച്ഛന്റെ തറവാട്. 

English Summary: Vishnu gets back his lost certificates and a new life, police give gifts to informers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com