സിഎജി റിപ്പോര്‍ട്ടിലെ പിഴവുകള്‍ ഒഴിവാക്കാമായിരുന്നു; വിമർശനവുമായി കിഫ്ബി സിഇഒ
Mail This Article
തിരുവനന്തപുരം∙ സിഎജിയെ വിമര്‍ശിച്ച് കിഫ്ബി സിഇഒ കെ. എം. ഏബ്രഹാം. ഓഡിറ്റ് റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു. കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ ബാധ്യതയാകുമെന്നു പറഞ്ഞതു തെറ്റിദ്ധാരണ പരത്തലാണ്. നബാര്‍ഡില്‍ നിന്നെടുത്ത വായ്പ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കില്‍ വരില്ലെന്ന കാര്യം ധനകാര്യത്തിന്റെ ബാലപാഠം അറിയാവുന്നവര്‍ക്കു പോലും മനസിലാകുമെന്നും കെ. എം. ഏബ്രഹാം മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിയെ പരാമര്‍ശിച്ച ഭാഗത്തെ തെറ്റുകള്‍ കെ. എം. ഏബ്രഹാം ചൂണ്ടിക്കാട്ടി. 2017–18ല്‍ 444 കോടി കിഫ്ബി ചെലവഴിച്ചപ്പോള്‍ സിഎജിയുടെ കണക്കിലുള്ളത് 47 കോടി മാത്രം. ഇതെങ്ങനെ സംഭവിച്ചെന്ന് മനസിലാകുന്നില്ല. കിഫ്ബി വഴിയുള്ള ചെലവ് ധനകാര്യ അക്കൗണ്ടില്‍ വന്നില്ലെന്ന വാദവും തെറ്റാണ്. നബാര്‍ഡില്‍ നിന്നെടുത്ത 100 കോടിയുടെ വായ്പ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കില്‍ വന്നില്ലെന്ന ആക്ഷേപവും ശരിയല്ല. കിഫ്ബിയുടെ വായ്പ സര്‍ക്കാരിന്റെ കണക്കില്‍ വരേണ്ടതല്ല.
റിപ്പോര്‍ട്ടിലെ ഓഫ് ബജറ്ററി ബോറോവിങ്സ് എന്ന പാരഗ്രാഫില്‍ കിഫ്ബിയെ മാത്രം എടുത്തു പറഞ്ഞത് തെറ്റിദ്ധാരണ പരത്തലാണ്. റിപ്പോര്‍ട്ട് തയാറാക്കും മുൻപ് സിഎജി കിഫ്ബിയോട് വിശദീകരണം തേടിയിട്ടില്ല. റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സംഭവിച്ചതാണെങ്കിലും ഈ പിഴവുകള്‍ സിഎജിക്ക് ഒഴിവാക്കാമായിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ വഴി സിഎജിയെ സമീപിക്കുമെന്നും കെ. എം. ഏബ്രഹാം പറഞ്ഞു. ധനമന്ത്രിക്കുപുറമെ കിഫ്ബി സിഇഒയും സിഎജിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ ഓഡിറ്റ് അനുവദിക്കുന്നതിന്റെ പേരില്‍ തുടങ്ങിയ പോര് മുറുകുകയാണ്.
English Summary : KIIFB CEO K. M. Abraham against CAG report