ADVERTISEMENT

തിരുവനന്തപുരം∙ കരമന കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ(63) മരണവുമായി ബന്ധപ്പെട്ട് കള്ള സാക്ഷിയെ സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തി. കട്ടിലിൽനിന്നു വീണു കിടന്ന ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി എന്നു പൊലീസിനോടു പറയാൻ മുൻ ഓട്ടോറിക്ഷ ഡ്രൈവർക്കു പ്രതികളിൽ ചിലർ 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

സംഭവം നടക്കുമ്പോൾ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ ഇപ്പോഴൊരു സർക്കാർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനാണ്. കാര്യസ്ഥനായിരുന്ന സഹദേവന്റെ ബന്ധുവാണ് വ്യാജമൊഴി നൽകാൻ പ്രേരിപ്പിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. വ്യാജമൊഴി നൽകിയാൽ പണം നൽകാമെന്നു വാഗ്ദാനമുണ്ടായിരുന്നതായി മുൻ ഓട്ടോ ഡ്രൈവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പ്രതികളിൽ ചിലർ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളെല്ലാം വിവരിച്ചെങ്കിലും മൊഴിയിലെ പൊരുത്തക്കേടുകൾ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയതോടെ പണം വാഗ്ദാനം ചെയ്ത കാര്യം സമ്മതിക്കുകയായിരുന്നു. ജയമാധവൻ നായരെ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെന്നാണ് കാര്യസ്ഥൻ രവീന്ദ്രൻനായരുടേയും വീട്ടുജോലിക്കാരിയായിരുന്ന ലീലയുടെയും മൊഴി. ഇരുവരുടേയും മൊഴികളിലെ വൈരുധ്യത്തെത്തുടർന്നാണ് ഓട്ടോറിക്ഷ ഡ്രൈവറെ കരമന പൊലീസ് വീണ്ടും ചോദ്യം ചെയ്തത്. 

2017 ഏപ്രിൽ 2നു കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്നു വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ലീലയെ ഒപ്പം കൂട്ടി ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഇരുവരും കരമന സ്റ്റേഷനിലെത്തി.

മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നും രവീന്ദ്രൻ നായരുടെ മൊഴിയിലുണ്ട്. ജയമാധവൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ, മെഡിക്കൽ കോളജിൽനിന്ന് ഓട്ടോ വിളിച്ച് നേരേ വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണു ലീലയുടെ മൊഴി. മൊഴികളിലെ ഈ വൈരുധ്യത്തെ തുടർന്നാണ് രവീന്ദ്രൻനായർ പറഞ്ഞ ഓട്ടോയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തത്.

കൂടത്തില്‍ കുടുംബത്തിലെ ഏഴുപേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അവസാനം മരിച്ച ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണു പൊലീസ്. തലയിലെ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ജയമാധവൻ നായരുടെ ബന്ധുവായ പ്രസന്നകുമാരിയും നാട്ടുകാരനായ അനില്‍കുമാറുമാണു പരാതിക്കാർ. ജയമാധവൻ നായരുടെ മരണകാരണമായ തലയിലെ പരുക്ക് സ്വാഭാവികമായ വീഴ്ചയിൽ ഉണ്ടായതാണോ അല്ലയോ എന്നു പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് മറ്റന്നാൾ റിപ്പോർട്ടു സമർപ്പിച്ചേക്കും. 

English Summary : False Witness in Karama Koodathil Jayamadhavan Nair death

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com