36 കിലോമീറ്റര്‍ ദൂരപരിധി; 100 കോടി ഡോളറിന് യുഎസ് തോക്കുകൾക്ക് ഇന്ത്യ
Mail This Article
വാഷിങ്ടൻ ∙ 100 കോടി ഡോളർ ചെലവിട്ട് ഇന്ത്യ യുഎസിൽ നിന്ന് അത്യാധുനിക തോക്കുകൾ വാങ്ങുന്നു.13 എംകെ 45 ഭൂതല, വ്യോമഭേദ നാവിക തോക്കുകളാണ് യുഎസ് ഇന്ത്യയ്ക്കു കൈമാറുക. വെടിക്കോപ്പുകളും അനുബന്ധ സംവിധാനങ്ങളും ഉൾപ്പെടെ 102 കോടി ഡോളറിന്റെതാണ് കരാറെന്ന് യുഎസ് പ്രതിരോധ സുരക്ഷ കോര്‍പ്പറേഷന്‍ ഏജന്‍സി (ഡിഎസ്‌സിഎ) ചൊവ്വാഴ്ച യുഎസ് കോൺഗ്രസിനെ അറിയിച്ചു.
യുദ്ധകപ്പലുകളെയും യുദ്ധവിമാനങ്ങളെയും ഫലപ്രദമായി തുരുത്തുന്നതിനും ഏറെ സഹായമാകുന്നതാണ് ഈ തോക്കുകൾ. ബിഎഇ സിസ്റ്റംസാണ് തോക്കുകള്‍ നിര്‍മിക്കുന്നത്. 36 കിലോമീറ്ററിൽ ഏറെയാണ് ഈ തോക്കുകളുടെ പരിധി. നിലവിൽ യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവിക സേനകളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. തോക്കുകൾ എന്നാണ് ഇന്ത്യയ്ക്കു കൈമാറുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
ശത്രുക്കളുടെ ഏതു തരം ആക്രമണത്തെയും ചെറുത്തു തോൽപ്പിക്കാൻ നാവിക സേനയെ ശക്തിപ്പെടുത്തുകയെന്നതാണ് ഈ ആയുധ ഇടപാടിന്റെ ലക്ഷ്യം. പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും അതിർത്തി കടന്നുള്ള ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിനും വേണ്ടിയാകും ഈ സംവിധാനം ഇന്ത്യ ഉപയോഗിക്കുക.
ശത്രുക്കളുടെ അത്യാധുനിക ആയുധങ്ങളെ ചെറുക്കാനും നിലവിലുള്ളതും ഭാവിയിലേതുമായ ഭീഷണികളെ സധൈര്യം നേരിടാനും കരാർ ഇന്ത്യയെ സഹായിക്കുമെന്നും ഡിഎസ്‌സിഎ പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടൻ, കാനഡ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾക്കും ഇത്തരം തോക്കുകൾ വിൽക്കാൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്.
English Summary: US Approves Billion Dollar Naval Weapons Deal With India