കെഎസ്‌യു വനിതാ നേതാവിനെ തള്ളിയിട്ടു, അസഭ്യവർഷം; കോളജ് ഗുണ്ടായിസം– വിഡിയോ
Mail This Article
തിരുവനന്തപുരം∙ യുണിവേഴ്സിറ്റി കോളജില്‍ ഇന്നലെ നടന്ന എസ്എഫ്ഐ – കെഎസ്‌യു സംഘര്‍ഷത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കെഎസ്‌യു വനിതാ നേതാവ് ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം കോളജ് ഹോസ്റ്റലിലിലുണ്ടായ കൊലവിളിയില്‍ വിശദീകരണവുമായി എസ്എഫ്ഐ നേതൃത്വവും രംഗത്തെത്തി. ദൃശ്യങ്ങളിലുള്ളത് എസ്എഫ്ഐക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു. സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് എസ്എഫ്ഐയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും സച്ചിന്‍ ദേവ് ആരോപിച്ചു.
കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിക്കുന്നതിനുമുമ്പ് എസ്എഫ്ഐ നേതാവിന്റെ കൊലവിളി പുറത്തു വന്നിരുന്നു. വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഏട്ടപ്പന്‍ എന്ന മഹേഷാണ് യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്‌യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്. കെഎസ്‌യു. പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദിക്കുന്നതിനുമുമ്പുള്ള കൊലവിളി ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടികൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതും ദേഹോപദ്രവം ഏല്‍പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനേയും നിയന്ത്രിച്ചിരുന്നത് ഏട്ടപ്പനാണെന്ന ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. പഠനം കഴിഞ്ഞവര്‍ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ഥികളെ ഭീക്ഷണിപ്പെടുത്തുന്നതായും പണം പിരിക്കുന്നതായും പരാതികളുയര്‍ന്നിട്ടും ഇതിനെതിരെ നടപടിയെടുക്കാൻ കോളജ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
English Summary: SFI KSU Clash In University College