മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരും: കർണാടകയിൽ പ്രചാരണം നയിച്ച് യെഡിയൂരപ്പ
Mail This Article
ബെംഗളൂരു∙ കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും ബിജെപി നേടുമെന്നും സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ മനോരമ ന്യൂസിനോടു പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ ഭാവിക്കു നിർണായകമായ തിരഞ്ഞെടുപ്പായതിനാല്‍ എല്ലാ മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രചാരണരംഗം സജീവമാക്കുകയാണ് യെഡിയൂരപ്പ. അതേസമയം ഭൂരിപക്ഷം തികയ്ക്കാനാവാതെ വന്നാല്‍ പിന്തുണ നല്‍കാമെന്നുള്ള ജെഡിഎസിന്റെ വാഗ്ദാനം അദ്ദേഹം തള്ളി.
യെഡിയൂരപ്പയ്ക്കിത് അഗ്നിപരീക്ഷയാണ്. ബിജെപി സര്‍ക്കാരും മുഖ്യമന്ത്രി സ്ഥാനവും നിലനിര്‍ത്താനുള്ള നിര്‍ണായക പരീക്ഷണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം 105 പേരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും, മൂന്ന് ദിവസം തികയ്ക്കാതെ ഇറങ്ങിപ്പോരേണ്ടി വന്ന അനുഭവവും മുന്നിലുണ്ട്. പിന്നാലെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചു വീണ്ടും അധികാരത്തിലെത്തിയെങ്കിലും 15 മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 6 സീറ്റുകളിലെങ്കിലും വിജയിച്ചാലെ യെഡിയൂരപ്പ സര്‍ക്കാരിന് നിലനില്‍പ്പുള്ളൂ.
വിമതരെ കളത്തിലിറക്കിയുള്ള അങ്കത്തില്‍ വിജയം സുനിശ്ചിതമാണെന്ന് യെഡിയൂരപ്പയുടെ ആത്മവിശ്വാസം. സര്‍ക്കാരിന്‍റെ ഭാവി മുന്‍നിര്‍ത്തി വിമതരുടെ വിജയമുറപ്പാക്കാന്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നതും മുഖ്യമന്ത്രി തന്നെയാണ്. ഇനി വിമതര്‍ വിജയിച്ചാല്‍ ഇവര്‍ക്കുള്ള മന്ത്രി സ്ഥാനമടക്കമുള്ള കാര്യങ്ങളാണ് ബിജെപിയുടെ തലവേദന.
English Summary: Karnataka elections; BS Yeddyurappa leading BJP campaign