സിനിമാസെറ്റിൽ പരിശോധന വേണം; മന്ത്രിയുടെ വാദം വിവരക്കേട്: ജസ്റ്റിസ് കെമാല്‍ പാഷ
Mail This Article
കൊച്ചി ∙ സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. സെറ്റുകളിൽ പരിശോധന നടത്താനും കേസെടുക്കാനും പരാതി വേണമെന്ന മന്ത്രി എ.കെ. ബാലന്റെ നിലപാട് വിവരക്കേടാണ്. ലഹരി ഇടപാട് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വധശിക്ഷ പോലും ലഭിക്കാമെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൊച്ചിയില്‍ മനോരമന്യൂസിനോടു പറഞ്ഞു.
ഇക്കാര്യത്തില്‍ പൊലീസിന് മന്ത്രി ഉള്‍പ്പെടെ ആരുടേയും അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവകാശമുള്ളതുപോലെയാണ് ന്യൂജെൻ എന്നു പറയപ്പെടുന്നവരുടെ രീതി. ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവർക്ക് അവകാശമുണ്ടോ? ലഹരിമരുന്ന് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്. 20 വർഷം വരെ കഠിനതടവു കിട്ടാനും 20 ലക്ഷം രൂപ വരെ പിഴയൊടുക്കാനും തക്കതായ കുറ്റമാണ്. അതിന് തെളിവു കൊടുക്കണമെന്നു മന്ത്രി പറയുന്നതു മനസ്സിലാവുന്നില്ല. അതു ശുദ്ധ വിവരക്കേടെന്നേ പറയാനാവൂ. അന്വേഷിച്ച് തെളിവു കണ്ടെത്തേണ്ടത് പൊലീസാണ്. അവർ പരിശോധിക്കണം. ഷൂട്ടിങ് ലൊക്കേഷനിൽ പരിശോധന നടത്തണമെങ്കിൽ അതിന്റെ നിയന്ത്രണമുള്ള ആളിനോട്, സംവിധായകനോടോ നിർമാതാവിനോടോ, സെർച്ച് ചെയ്യണമെന്നു പറയണം. അതല്ലെങ്കിൽ നമ്മുടെ നാട്ടിൽ പൊലീസ് എന്തിനാണ്.
പരിശോധന അപ്രായോഗികമാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാവുന്നില്ല. നടന്മാരൊക്കെ വലിയ ആളുകളായതുകൊണ്ടാവാം ലൊക്കേഷനിൽ പരിശോധിക്കാൻ പറ്റില്ലെന്നു പൊലീസോ മന്ത്രിയോ പറയുന്നത്. നാടു ഭരിക്കുന്ന മന്ത്രി അങ്ങനെ പറയുന്നതെന്താണെന്നു മനസ്സിലാവുന്നില്ല. മനുഷ്യരെല്ലാം ഒരുപോലെയല്ലേ. തിരച്ചിലിന് പൊലീസിന് ആരുടെയും അനുവാദം വേണ്ട. ആരുടെ വീട്ടിലായാലും ഇത്തരം കാര്യങ്ങളുണ്ടെന്നു വിവരം കിട്ടിയാൽ പൊലീസിനു തിരച്ചിൽ നടത്താമെന്നും ജസ്റ്റിസ് പറഞ്ഞു.
English Summary: Justice Kemal Pasha on drug issue in cinema sets