ഹെലികോപ്റ്ററിനു പിന്നാലെ കാറും; സുരക്ഷയ്ക്കായി 3 ബുള്ളറ്റ് പ്രൂഫ് കാറുകൾ
Mail This Article
തിരുവനന്തപുരം∙വിഐപി സുരക്ഷയ്ക്കായി കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകൾ കൂടി വാങ്ങുന്നു. ജപ്പാൻ കമ്പനിയുടെ കാറാണ് ടെണ്ടർ വിളിക്കാതെ വാങ്ങുന്നത്. ഒന്നരകോടിരൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിനുള്ള ഓർഡർ നൽകിയതായി അധികൃതർ അറിയിച്ചു. ഇപ്പോൾ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് വിഐപി ഡ്യൂട്ടിക്കുള്ളത്. രണ്ട് ടാറ്റാ സഫാരിയും രണ്ട് മിസ്തുബിഷി പജേറോയും.
കഴിഞ്ഞവർഷമാണ് 1.10 കോടി ചെലവില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങിയത്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍നിന്ന് രണ്ടു മിസ്തുബിഷി പജേറോ കാറുകള്‍ വാങ്ങാന്‍ ഡിജിപി നിർദേശിക്കുകയായിരുന്നു. എന്നാൽ, ടെണ്ടര്‍ വിളിക്കാതെ 30% തുക മുന്‍കൂറായി നല്‍കിയ നടപടിയിൽ ആഭ്യന്തരവകുപ്പ് വിശദീകരണം തേടി.
സുരക്ഷാ കാരണങ്ങളാല്‍ ടെണ്ടര്‍ വിളിക്കാനാകില്ലെന്നും, ബുള്ളറ്റ് പ്രൂഫ് കാറുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ കുറവായതിനാലാണ് താരതമ്യേന കുറഞ്ഞ വിലയില്‍ പജേറോ കാറുകള്‍ വാങ്ങുന്നതെന്നും ഡിജിപി ആഭ്യന്തരവകുപ്പിനെ അറിയിച്ചു. ഇത് അംഗീകരിച്ച ആഭ്യന്തരവകുപ്പ് കാറുകള്‍ വാങ്ങാന്‍ 1,10,04,000 രൂപ അനുവദിക്കുകയായിരുന്നു.
വിഐപികള്‍ എത്തുമ്പോള്‍ ഇതര സംസ്ഥാനങ്ങളിലെ പൊലീസ് സേനയില്‍നിന്ന് കാറുകള്‍ വാടകയ്ക്ക് എടുക്കേണ്ട സാഹചര്യമുള്ളതിനാലാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മാസം 1.44 കോടിരൂപയ്ക്കാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
English Summary : Kerala Police to introduce 3 more bullet proof cars for vip safety