കനത്ത മഴയിൽ മേട്ടുപ്പാളയത്ത് വീടുകൾ ഇടിഞ്ഞു വീണു; മരണം 17
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ തുടരുന്ന മഴയിൽ മേട്ടുപ്പാളയത്ത് നാടൂർ ഗ്രാമത്തിൽ വീടുകൾ ഇടിഞ്ഞ് 17 മരണം. നാലു വീടുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഏഴു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. അവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. രണ്ടു ദിവസത്തിനിടെ തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. ചെന്നൈയിൽ, ഭേദപ്പെട്ടതു മുതൽ നേരിയ മഴയ്ക്കു വരെ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാപ്രവചനം. രാമനാഥപുരം, തിരുനൽവേലി, തൂത്തുക്കുടി, വെല്ലൂർ, തിരുവള്ളൂർ, തിരുവണ്ണാമലൈ, ചെങ്കൽപേട്ട് ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തൂത്തൂക്കുടി, പുതുച്ചേരി എന്നിവിടങ്ങളിൽ ഇന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തൂത്തുക്കൂടി, കടലൂർ ജില്ലകളിൽ നൂറു കണക്കിനു പേരെ താൽക്കാലിക ക്യാംപുകളിലേക്കു മാറ്റി.
ചെന്നൈയിലെ അമ്പത്തൂരിൽ വെള്ളം നിറഞ്ഞ അഴുക്കുചാലിലേക്കു വീണു പരുക്കേറ്റു ഒരാൾ മരിച്ചു. അമ്പത്തൂരിൽ താമസിക്കുന്ന ഷെയ്ഖ് അലി (46) ആണു മരിച്ചത്. പുതുക്കോട്ട സ്വദേശി കന്തസാമി (50), തഞ്ചാവൂർ മൂൻട്രാം സേതി സ്വദേശി ദുരൈകണ്ണ് (70), തിരുവാരൂർ പറവക്കോട്ട സ്വദേശി രവിചന്ദ്രൻ (50), അരിയാലൂർ സ്വദേശി പൂങ്കോതൈ (50) എന്നിവരാണ് മഴക്കെടുതിയിൽ കഴിഞ്ഞ ദിവസം മരിച്ച മറ്റുള്ളവർ.
ചെന്നൈയിൽ ഇന്നു മഴ കുറയുമെന്നും നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നുമാണു കാലാവസ്ഥാ പ്രവചനം. രണ്ടു ദിവസത്തിനു ശേഷം വരണ്ട കാലാവസ്ഥയായിരിക്കും. പിന്നീട് ഈ മാസം 15 മുതൽ വീണ്ടും മഴയുണ്ടാകും.
English Summary: Heavy Rain in Tamilnadu