വീട്ടിൽ ഇനി വൈൻ ഉണ്ടാക്കരുത്; ജാമ്യമില്ലാതെ അകത്താകുമെന്ന് എക്സൈസ്
Mail This Article
തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന മുന്നറിയിപ്പുമായി എക്സൈസ്. മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്കി നടപടികള്‍ കര്‍ശനമാക്കി. ഇതുവരെ പറഞ്ഞതെല്ലാം ആഘോഷാവസരങ്ങളില്‍ എക്സൈസ് സ്വീകരിക്കുന്ന ഏറെക്കുറെ പതിവ് മുന്‍കരുതലാണെങ്കില്‍ ഇതുവരെ പറയേണ്ടി വന്നിട്ടില്ലാത്ത മറ്റൊന്ന് ഈ പുതിയ സര്‍ക്കുലറിലുണ്ട്.
അത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്നും എക്സൈസ് സര്‍ക്കുലര്‍ പറയുന്നു. അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്ന് എക്സൈസ് ഓര്‍മിപ്പിക്കുന്നു. ഹോംമെയ്ഡ് വൈന്‍ വില്പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്.
കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്. സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്പത് ലിറ്റര്‍ എക്സൈസ് പിടികൂടി. വീട്ടില്‍ താമസക്കാരനായ യുവാവ് ജാമ്യം കിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തു.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കുടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്.
ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാതലം മുതല്‍ കണ്ട്രോള് റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവരശേഖരണത്തിനായി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്.
English Summary: Excise Says Briewing Wine Illegal