അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തി ചൈന; സംഘര്‍ഷം
Mail This Article
ഹോങ്കോങ് ∙ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഹോങ്കോങ്ങില്‍ കയറുന്നതിന് ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വീസാ നിയന്ത്രണം ഏര്‍പ്പെടുത്താനും ചൈന ഒരുങ്ങുന്നു. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന നിയമം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാസാക്കിയതിനെ തുടര്‍ന്നാണ് യുഎസിന്റെ യുദ്ധക്കപ്പലുകള്‍ക്ക് ഹോങ്കോങ്ങില്‍ ഉപരോധം ഏര്‍പ്പെടുത്തി ചൈന ഉത്തരവിറക്കിയത്.
ഹോങ്കോങ്ങിന് സ്വയംഭരണം ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ യുഎസ് വാര്‍ഷിക അവലോകനം നടത്തുമെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ. ഈ നിയമപ്രകാരം മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഹോങ്കോങ്ങിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും പ്രത്യേക വാണിജ്യപങ്കാളിത്ത പദവി റദ്ദാക്കാനും അമേരിക്കയ്ക്കു കഴിയും. ഈ സാഹചര്യത്തില്‍ ഹോങ്കോങ്ങ് സന്ദര്‍ശിക്കാനുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെയും വിമാനവാഹിനി കപ്പലുകളുടെയും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് ചൈന തീരുമാനിക്കുകയായിരുന്നു.
പ്രക്ഷോഭകര്‍ക്കു പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് ഏതാനും യുഎസ് സന്നദ്ധ സംഘടനകള്‍ക്കും ചൈന വിലക്കേര്‍പ്പെടുത്തി. ആയിരക്കണക്കിന് ഉയിഗര്‍ മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന പടിഞ്ഞാറൻ മേഖലയായ സിന്‍ജിയാങ്ങില്‍ പ്രവേശിക്കുന്നതില്‍നിന്ന് അമേരിക്കന്‍ നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവര്‍ക്കു ചൈന വിലക്കേര്‍പ്പെടുത്തും. വിഷയത്തില്‍ അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നാണു ചൈനയുടെ ആരോപണം. ചൈന-യുഎസ് വ്യാപാര യുദ്ധം മൂന്നു വര്‍ഷത്തോളമായി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഹോങ്കോങ്, സിന്‍ജിയാങ് വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും കൊമ്പുകോര്‍ക്കുന്നത്.
English Summary: China bans US military visits to Hong Kong