കോതമംഗലം പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി; നിയന്ത്രണം കലക്ടർക്ക്
Mail This Article
കൊച്ചി∙ കോതമംഗലം മാർതോമ ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഇതിന് ആവശ്യമായ നടപടികൾ കലക്ടർ സ്വീകരിക്കണം. പൊലീസ് ഫോഴ്സ് ആവശ്യമെങ്കിൽ ഉപയോഗിക്കാം. നിയന്ത്രണം സർക്കാർ ഏറ്റെടുത്ത് സ്ഥിതി ശാന്തമായ ശേഷം പള്ളിയുടെ നടത്തിപ്പ് ചുമതല ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം.
സഭാ വിശ്വാസികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യത്തിൽ തടസമുണ്ടാകരുതെന്നു വ്യക്തമാക്കിയ കോടതി സർക്കാർ ചുമതലയിലുള്ള കാലയളവിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനു കാർമികത്വം വഹിക്കാനുള്ള അവകാശം ഓർത്തഡോക്സ് സഭാ വികാരിയുടെ ചുമതലയുള്ള തോമസ് പോൾ റമ്പാനായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം എത്ര കാലയളവിലേയ്ക്കാണ് സർക്കാർ പള്ളി ഏറ്റെടുക്കേണ്ടത് എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പള്ളി ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ ശേഷം പൊലീസ് സംരക്ഷണം ഉൾപ്പടെ ആവശ്യമുണ്ടെങ്കിൽ അത് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ തോമസ് പോൾ റമ്പാന് ഭരണഘടന പ്രകാരം വികാരിയായിരിക്കാനുള്ള യോഗ്യതയില്ലെന്ന് യാക്കോബായ വിശ്വാസികൾ ആരോപണം ഉന്നയിച്ചിരുന്നു. ഈ വാദം സംബന്ധിച്ച് പ്രാദേശിക കോടതിയെ യാക്കോബായ സഭാ അംഗങ്ങൾക്ക് സമീപിക്കാമെന്നാണു ഹൈക്കോടതി നിലപാടെടുത്തത്.
English Summary: HC permits govt to take control over Kothamangalam church