ശ്രീചിത്രയിൽ ചികിത്സ ഇളവ് വെട്ടിക്കുറച്ച സംഭവം; പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം∙ ശ്രീചിത്രയില്‍ ചികിത്സാ ഇളവുകള്‍ വെട്ടിക്കുറച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. ഡയറക്ടറോട് കമ്മിഷന്‍ വിശദീകരണം തേടി. കേന്ദസര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമായതുകൊണ്ട് രോഗികളുടെ നിസഹായതയ്ക്ക് മുമ്പില്‍ കൃത്യമായ ഉത്തരം നൽകാൻ സർക്കാരിനും കഴിഞ്ഞില്ല.
എന്നാൽ, ചികില്‍സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ദാരിദ്ര്യരേഖയ്ക്ക് താഴെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. സൗജന്യ ചികിത്സയ്ക്ക് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ചികിത്സ ഇളവുകള്‍ വെട്ടിക്കുറച്ചതിനെതിരെ ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാര്‍ പ്രതിഷേധത്തിലായിരുന്നു. ഉയര്‍ന്ന തസ്തികകളിലെ പരിധി കടന്നുള്ള ശമ്പള വര്‍ധനയും മാനേജ്മെന്‍റിന്‍റെ പിടിപ്പുകേടും സ്ഥാപനത്തെ വന്‍ പ്രതിസന്ധിയിലാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
നേരത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയാല്‍ നിരക്ക് ഇളവ് ലഭിക്കുമായിരുന്നു. സ്ഥിരവരുമാനം ഇല്ലാത്തവര്‍, സ്വന്തമായി വീടില്ലാത്തവര്‍ കുടുംബത്തില്‍ വിധവകളോ മാറാ രോഗികളോ ഉള്ളവര്‍ തുടങ്ങി ഏഴ് നിബന്ധനകള്‍ രേഖകള്‍ സഹിതം പാലിച്ചാലേ ഇനി നിരക്കിളവ് ലഭിക്കൂ. അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന കാസ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും ശ്രീചിത്ര നടപ്പാക്കിയിട്ടില്ല. ഇതിനു പുറമെയാണ് നിലവിലെ ചികിത്സ ആനുകൂല്യങ്ങള്‍ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്.