ഹൈദരാബാദ് കമ്പനിയില്‍നിന്ന് 170 കോടി; കോണ്‍ഗ്രസിന് ആദായനികുതി നോട്ടിസ്
Mail This Article
ന്യൂഡല്‍ഹി∙ ഹൈദരാബാദ് കമ്പനിയില്‍നിന്ന് 170 കോടി രൂപ സംഭാവന സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് കോൺഗ്രസിനു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഹൈദരാബാദിലെ സ്ഥാപനത്തില്‍നിന്ന് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കെത്തിയ 170 കോടി രൂപയുടെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണു നോട്ടിസ് അയച്ചത്. നവംബര്‍ നാലിനു ഹാജരായി രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആദായനികുതി വകുപ്പ് പാര്‍ട്ടി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു.
ഹവാല ഇടപാടിലൂടെ ഹൈദരാബാദ് സ്ഥാപനം പണം നല്‍കിയതായി അടുത്തിടെ നടന്ന റെയ്ഡില്‍ കണ്ടെത്തിയിരുന്നു. 3,000 കോടി രൂപയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പ്് റെയ്ഡ് നടത്തിയിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ ഇൻഫ്രസ്ട്രക്ച്ചറിൽ നിന്ന് പണം കൈപ്പറ്റിയുമായി ബന്ധപ്പെട്ടാണ് നടപടി.
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് ഇതേ കമ്പനി 150 കോടി രൂപ സംഭാവന നൽകിയെന്നും ആദായ നികുതി വൃത്തങ്ങൾ പറഞ്ഞു. ആകെ മൂവായിരം കോടി രൂപയാണ് കമ്പനി സംഭാവനയാണ് പലർക്കും നൽകിയത്. സംഭാവന ലഭിച്ച മറ്റുള്ളവരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് അന്വേഷിക്കുകയാണ്.
English Summary: IT Dept issues notice to Congress for receiving Rs 170-cr funds from Hyderbad-based firm