ആ അമ്മയ്ക്കു ജോലി, കുഞ്ഞുങ്ങൾക്കു പുതുജീവിതം; അച്ഛനെതിരെ കേസെടുക്കും
Mail This Article
തിരുവനന്തപുരം∙ കൈതമുക്കിൽ ദുരിതത്തിലായ അമ്മയും കുഞ്ഞുങ്ങളും സർക്കാർ സംരക്ഷണത്തിൽ പുതുജീവിതം തുടങ്ങി. നഗരസഭാ ശുചീകരണ വിഭാഗത്തിൽ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് മേയർ യുവതിക്ക് കൈമാറി. റയിൽവേ പുറമ്പോക്കിലെ മുഴുവൻ കുടുംബങ്ങളുടെയും സ്ഥിതി പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അമ്മയ്ക്കും ആറു കുഞ്ഞുങ്ങൾക്കും പുതു ജന്മത്തിലേയ്ക്കുള്ള കൈത്താങ്ങാണിത്. ദിവസം 650 രൂപ വേതനത്തിൽ നഗരസഭാ ശുചീകരണ വിഭാഗത്തിൽ യുവതിക്കു ജോലി നല്‍കി. അമ്മയും രണ്ടു കുഞ്ഞുങ്ങളും വയറുനിറച്ചുണ്ട് മഹിളാമന്ദിരത്തിൽ സന്തോഷത്തിലാണിന്ന്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന നാലു മക്കളെ എസ്എടിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണു കണ്ടെത്തൽ.
അമ്മയും കുഞ്ഞുങ്ങളും കഷ്ടതയിൽ കഴിഞ്ഞ സംഭവം പൊതുപ്രവർത്തകരുടെ കണ്ണു തുറപ്പിക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എല്ലാ വീട്ടിലും കയറി പരിശോധിക്കുക പ്രായോഗികമല്ലെന്നായിരുന്നു സ്ഥലം എംഎൽഎ വി.എസ്. ശിവകുമാറിന്റെ പ്രതികരണം. കുട്ടികളെ ഉപദ്രവിച്ചതിനു പിതാവിനെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി ശുപാർശ ചെയ്യും.