ADVERTISEMENT

ബെംഗളൂരു ∙ ദേവെഗൗഡയുടെ സമ്മിശ്ര പ്രതികരണത്തിനിടെ, സഖ്യം സംബന്ധിച്ച് അഭ്യൂഹമുയർത്തി ഹുബ്ബള്ളി വിമാനത്താവളത്തിൽ ദൾ നേതാവ് കുമാരസ്വാമിയും കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും കൂടിക്കാഴ്ച നടത്തി. ബെളഗാവിയിൽ നിന്നു ചിക്കബെല്ലാപുരയിലേക്കു പോവുകയായിരുന്ന കുമാരസ്വാമിയുടെ ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് ഇറക്കിയപ്പോഴാണ്, ബെംഗളൂരുവിലേക്കു പോകാൻ ശിവകുമാറും വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ഇരുവരും വിഐപി ലോഞ്ചിൽ 20 മിനിറ്റോളം സംസാരിച്ചു. എന്നാൽ അപ്രതീക്ഷിത കൂടിക്കാഴ്ചയിലെ ചർച്ച എന്തായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയില്ല.

ദളിനായി വാതിൽ തുറന്നിട്ട് കോൺഗ്രസ്: തുല്യ അകലം പാലിക്കുമെന്ന് ദേവെഗൗഡ

ദളുമായി വീണ്ടും സഖ്യത്തിനു തയാറെന്നു കോൺഗ്രസ് നേതാക്കൾക്കു പുറമേ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും. എന്നാൽ മുൻപ് കോൺഗ്രസുമായും ബിജെപിയുമായും സഖ്യത്തിലേർപ്പെട്ടതു ദളിനു തിരിച്ചടിയായെന്നും അതിനാൽ ഇരുപാർട്ടികളുമായും അകലം പാലിച്ച്, പ്രതിപക്ഷത്തിരിക്കുമെന്നും ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ.

അനുഭവം ഗുരു

കർണാടകയിൽ ഇരു പാർട്ടികളുമായും സർക്കാർ രൂപീകരിച്ചതിന്റെ അനുഭവം തനിക്കുണ്ടെന്നു ദേവെഗൗഡ ബെളഗാവിയിൽ പറഞ്ഞു. മകൻ (കുമാരസ്വാമി) കാരണം ബിജെപിക്കൊപ്പവും, തന്റെ കൂടി അംഗീകാരത്തോടെ കോൺഗ്രസിനൊപ്പവും സർക്കാരുണ്ടാക്കി. ഇരുപാർട്ടികളുമായും അകലം പാലിച്ച്, ഇരുവരോടും നമസ്കാരം പറഞ്ഞ്, ദളിനെ ശക്തിപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യും. ദളും കോൺഗ്രസും ഒരുമിച്ചു നീക്കം നടത്താതെ 105 സീറ്റുള്ള, ബിജെപിയെ വീഴ്ത്താനാകില്ല. സംസ്ഥാനത്ത് ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും ദേവെഗൗഡ പറഞ്ഞു.

എല്ലാ ശ്രമവും നടത്തും

സംസ്ഥാനത്തു ബിജെപിയെ താഴെയിറക്കാൻ വേണ്ട എല്ലാ ശ്രമവും കോൺഗ്രസ് നടത്തുമെന്നു കെ.സി.വേണുഗോപാൽ പറഞ്ഞു. ദളുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതും ഇതിലുൾപ്പെടും. ദളുമായി സഖ്യം ചേരുന്നതിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. കോൺഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ ഉൾപ്പെടെ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണ്. ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന ഡിസംബർ 9, ജനാധിപത്യത്തിന്റെ സുദിനമായിരിക്കും. കുതിരക്കച്ചവടത്തിലൂടെയാണ് ബിജെപി ഭരണം പിടിച്ചതെന്നും, യെഡിയൂരപ്പയ്ക്കു സംസ്ഥാനം ഭരിക്കാനുള്ള അധികാരമില്ലെന്നും ഗോഖകിൽ പാർട്ടി സ്ഥാനാർഥി ലഖൻ ജാർക്കിഹോളിയുടെ പ്രചാരണത്തിനെത്തിയ വേണുഗോപാൽ പറഞ്ഞു.

കലാശക്കൊട്ട് ഇന്ന്

ബിജെപി സർക്കാരിന്റെ നിലനിൽപ്പിൽ നിർണായകമായ 15 നിയമസഭാ മണ്ഡലങ്ങളങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ കലാശകൊട്ട് ഇന്ന്. ദൾ, കോൺഗ്രസ് സീറ്റിൽ കഴിഞ്ഞ തവണ ജയിച്ച 13 പേർ ഇത്തവണ ബിജെപി സീറ്റിൽ ജനവിധി തേടുമ്പോൾ‌, സഖ്യം ചേരാതെ സ്വന്തം സ്ഥാനാർഥികളെ നിർത്തിയാണ് കോൺഗ്രസിന്റെയും ദളിന്റെയും പോരാട്ടം. യെഡിയൂരപ്പ സർക്കാരിനു ഭരണം നിലനിർത്താൻ കുറഞ്ഞത് 6 സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. 9നാണ് വോട്ടെണ്ണൽ.

English Summary: Kumaraswamy and D K Shivakumar's meet at Hubballi airport leads to speculation of re alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com