'മോളെ കൊന്ന് കട്ടിലില് ഇട്ടിട്ട്, സുഹൃത്തുമായി അവന് ചാറ്റ് ചെയ്തു'-കൃതിയുടെ പിതാവ്
Mail This Article
കൊല്ലം ∙ ‘മോളെ കൊന്ന് കട്ടിലിൽ ഇട്ടിട്ട്, ഇവൻ അവളുടെ ഫോണിൽനിന്ന് അവളുടെ സുഹൃത്തിനു സന്ദേശമയച്ചു. 20 മിനിറ്റോളം ജീവനറ്റു കിടന്ന മകളുടെ അടുത്തിരുന്നാണ് ഇവൻ ചാറ്റ് ചെയ്തത്. അയച്ച സന്ദേശങ്ങളിലെല്ലാം അവനെ നല്ലവനാക്കി ചിത്രീകരിച്ചു. പാവമാണ് ചേട്ടൻ. ഞാൻ തെറ്റിദ്ധരിക്കുകയായിരുന്നു. ഇന്ന് 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടുതന്നു എന്നൊക്കെ സന്ദേശം അയച്ചു. ഒടുവിൽ, എനിക്ക് നെഞ്ചുവേദന എടുക്കുന്നു. കിടക്കട്ടെ, നാളെ കാണാം...’ എന്നുപറഞ്ഞാണ് അവളുടെ ഫോണിൽ നിന്നും കൂട്ടുകാരിക്ക് സന്ദേശം അയച്ചത്..’
നാടിനെ നടുക്കിയ കൃതി കൊലക്കേസിൽ കൃതിയുടെ അച്ഛൻ മനോരമ ന്യൂസ് ക്രൈം സ്റ്റോറി പരിപാടിയോട് നടത്തിയ വെളിപ്പെടുത്തലാണിത്. ആസൂത്രിതമായി നടത്തിയ കൊലപാതകമാണത് എന്നു തെളിയിക്കുന്നതിൽ ഇൗ മൊഴി നിർണായകമാണ്. കൃതി എഴുതിവച്ച കുറിപ്പുകളും രണ്ടാം ഭർത്താവ് വൈശാഖിനെതിരായ തെളിവുകളാണ്. മരണം മുന്നിൽ കണ്ടാണ് കൃതി ഇയാൾക്കൊപ്പം ജീവിച്ചിരുന്നത് എന്നു വ്യക്തമാക്കുന്നതാണ് ആ ഡയറിക്കുറിപ്പുകൾ.
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വൈശാഖിനോട് കൃതി അടുത്തു. രണ്ടാം വിവാഹമാണെന്നും മൂന്നരവയസ്സുള്ള കുഞ്ഞുണ്ടെന്നും അറിഞ്ഞാണ് വൈശാഖ് കൃതിയെ വിവാഹം ചെയ്തത്. എന്നാൽ അയാളുടെ ലക്ഷ്യം പണമായിരുന്നുവെന്ന് കൃതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹസമയത്ത് കൊടുത്ത സ്വർണവും സ്വത്തും വൈശാഖ് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിച്ചു. അവശേഷിക്കുന്ന സ്വത്തിൽ കൂടി കണ്ണുവച്ചതോടെ കൃതി പ്രതിരോധിച്ചു. ഇതോടെ തർക്കവും മർദനവും പതിവായി. അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ചു തന്നെ വൈശാഖ് കൃതിയെ പലപ്പോഴും പണത്തിന്റെ പേരിൽ മർദിക്കുമായിരുന്നു. ഇതിൽ വൈശാഖിന്റെ അച്ഛനും ബന്ധമുണ്ടെന്നാണ് കൃതിയുടെ കുടുംബം ആരോപിക്കുന്നത്.
English Summary: Man strangling his wife at their house, and held in Kollam, more details