അതിക്രമങ്ങൾ അവസാനിക്കുന്നില്ല; ബിഹാറിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം
Mail This Article
സമസ്തിപുർ ∙ ബിഹാറിലെ സമസ്തിപുർ ജില്ലയിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വാരിസ്‌നഗർ പൊലീസ് സ്റ്റേഷനു സമീപത്തെ ദർദാരി ചൗറിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.
‘യുവതിയുടെ വസ്ത്രങ്ങളും കത്തിച്ചിട്ടുണ്ട്. അതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം’– വരിസ്‌നഗറിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസുഞ്ജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ‘പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സമസ്തിപുരിലെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം മാത്രമെ യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പറയാനാകൂ’– അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ ചെയർപഴ്‌സൻ ദിൽമനി മിശ്ര അസ്വസ്ഥത പ്രകടിപ്പിച്ചു. ‘സംസ്ഥാനത്തുടനീളം ദിവസവും സ്ത്രീകൾ പീഡനത്തിനിരയാകുന്നുണ്ടെങ്കിലും അധികാരത്തിലിരിക്കുന്നവർ ഇത്തരം സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കാൻ പോലും ധൈര്യപ്പെടുന്നില്ല. ശക്തമായ നടപടികളെടുക്കാൻ അവരെ പ്രേരിപ്പിക്കും’– അവർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കെയാണ് ബിഹാറിലെ സംഭവം.
English Summary: Burnt body of woman found in Bihar's Samastipur