ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രത്തോട് പണം ചോദിക്കേണ്ടിവരുന്നത് ലജ്ജാകരമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് സംസ്ഥാന ധനമന്ത്രിമാർ. നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ധനമന്ത്രിമാരുടെ പ്രസ്താവന. 

2017 ൽ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിലൂടെ ഉണ്ടായ നഷ്ടം നികത്തുന്നതിന് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം നേരിടുന്നതിനെ കുറിച്ച് കേരളം, രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഭരണഘടന ഭേദഗതി പ്രകാരം ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിന് അഞ്ച് വർഷത്തേക്ക് നഷ്ടപരിഹാരം ഉറപ്പ് നൽകിയിരുന്നു. എന്നാൽ നഷ്ട പരിഹാരം നൽകിയിരുന്നില്ല.

‘ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയുമായി ഞങ്ങൾ തുറന്ന ചർച്ച നടത്തി. നവംബർ വരെയുള്ള രണ്ടു മാസത്തെ നഷ്ടപരിഹാരത്തെപ്പറ്റിയും ചോദിച്ചിട്ടുണ്ട്. ഞങ്ങൾ പ്രതിസന്ധി നേരിടുകയാണ്. ജയിലുകളും സ്കൂളുകളും ആശുപത്രികളും അടച്ചിടാനാവില്ല. പെൻഷനുകൾ നൽകേണ്ടതുണ്ട്. സംസ്ഥാനങ്ങൾക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്’– പഞ്ചാബ് ധനമന്ത്രി മൻപീത് സിങ് ബാദൽ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

‘ദിവസവും ഡൽഹിയിൽ വരാൻ കഴിയില്ല. ഞങ്ങള്‍ക്കിതത്ര ശരിയായി തോന്നുന്നില്ല. പണം ചോദിക്കുന്നവരെ ഗൗരവമായി കാണുന്നില്ല. പണം നൽകേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്’– അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും വേഗം ഫണ്ട് നൽകുമെന്ന് ധനമന്ത്രി സംസ്ഥാനങ്ങൾക്ക് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന് സംസ്ഥാനങ്ങളോട് നിയമപരമായ ബാധ്യതയുണ്ടെന്ന് ഡൽഹി ധനമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിന്റെ സമയപരിധി നൽകിയിട്ടില്ലെങ്കിലും നടപടിയെടുക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകിയതായി ആറു സംസ്ഥാനത്തെയും ധനമന്ത്രിമാർ പറഞ്ഞു. 

കഴിഞ്ഞയാഴ്ച രാജ്യസഭയിൽ കോൺഗ്രസും ഈ വിഷയം ഉന്നയിച്ചിരുന്നു. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നത് ശമ്പളം യഥാസമയം നൽകാതിരിക്കാനും വികസന പ്രവർത്തനങ്ങൾ മുടങ്ങാനും ഇടയാക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. 

സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിന്റെ 60 ശതമാനവും ജിഎസ്ടി ഉൾക്കൊള്ളുന്നു. മൊത്തം ജിഎസ്ടിയുടെ 50 ശതമാനം വരെ പല സംസ്ഥാനങ്ങളും ഇതിനകം കമ്മി നേരിടുന്നുണ്ട്. തൽഫലമായി, സംസ്ഥാനങ്ങൾ ധനകാര്യങ്ങളിൽ കടുത്ത സമ്മർദ്ദത്തിലാണ്.

ജിഎസ്ടി പിരിവ് നവംബർ മാസത്തിൽ 1.03 ലക്ഷം കോടി രൂപയാണെന്ന് ഈ ആഴ്ച ആദ്യം കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ജിഎസ്ടി ആരംഭിച്ചതിനുശേഷം ഇത് എട്ടാം തവണയാണ് പിരിവ് ഒരു ലക്ഷം കോടി രൂപ മറികടന്നത്. 27,144 കോടി രൂപയാണ് സംസ്ഥാന ജിഎസ്ടി സംഭാവന.

English Summary: 'We Feel Embarrassed': States To Nirmala Sitharaman Over GST Compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com