ADVERTISEMENT

കൊച്ചി ∙ മരടിൽ വീടുകൾക്കുണ്ടായ വിള്ളലുകൾ പരിഹരിക്കാൻ രണ്ടായിരം രൂപയേ ചെലവാകുകയുള്ളുവെന്ന് പരിഹാസ രൂപേണ പ്രതികരിച്ച് നിയന്ത്രിത സ്ഫോടന വിദഗ്ധൻ എസ്.ബി. സർവാതെ. ഇപ്പോൾ സമീപ വീടുകളിലുണ്ടായിട്ടുള്ള വിള്ളലുകളൊന്നും പൊളിക്കൽ നടപടിയിൽ ഉണ്ടായിട്ടുള്ളതല്ല. അതെല്ലാം സാധാരണ വീടുകളിൽ കാണാറുള്ളതാണ്. പ്ലാസ്റ്ററിന്റെ മുകളിൽ മാത്രമുണ്ടായിട്ടുള്ള വിള്ളലുകളാണ് കെട്ടിടങ്ങൾക്കുള്ളത്. വീടു നിർമിച്ച് കുറച്ചു കാലം കഴിയുമ്പോൾ സാധാരണ രൂപപ്പെടാറുള്ളതാണെന്നും അദ്ദേഹം മരടിൽ മൂന്നു വീടുകൾ വിള്ളലുകൾ പരിശോധിച്ച ശേഷം പറഞ്ഞു. 

കഴിഞ്ഞ ദിവസം നഗരസഭാ അധ്യക്ഷ ഉൾപ്പടെയുള്ളവർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊട്ടൽ സംഭവിച്ച വീടുകൾ സന്ദർശിക്കാൻ സർവാതെ തയാറായിരുന്നില്ല. എന്നാൽ ഇന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് അദ്ദേഹം പൊലീസ് സുരക്ഷയിൽ വീടുകൾ സന്ദർശിക്കാനെത്തിയത്. ആൽഫ സരിൻ ഫ്ലാറ്റിന്റെ നീന്തൽ കുളം പൊളിക്കുന്നതിനിടെ കോണിപ്പടി തകർന്ന കരോട്ട് ഹരിയുടെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിക്കാനെത്തിയത്. ഇത് പരിശോധിച്ച ശേഷം കോണിപ്പടി പൊട്ടിയത് ഫ്ലാറ്റ് പൊളിക്കൽ പണിക്കിടെ സംഭവിച്ചതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. 

തുടർന്ന് അടുത്ത വീടുകൾ സന്ദർശിക്കാനായി പോകുമ്പോൾ പഴയ വീടുകളുടെ പുറമേ ഉള്ള വിള്ളലുകൾ ചൂണ്ടിക്കാണിച്ച് ഇതെല്ലാം പഴയ വിള്ളലുകളാണ്. അതുപോലെ ഉണ്ടായിട്ടുള്ള വിള്ളലുകൾ മാത്രമെ വീടുകൾക്കുണ്ടായിട്ടുള്ളൂ എന്ന് സ്ഥാപിക്കാനായി അദ്ദേഹത്തിന്റെയും ഒപ്പമുള്ള ആളുടെയും ശ്രമം. അടുത്തതായി സന്ദർശിച്ച അജിത് എന്നയാളുടെ വീടിന്റെ പുറത്തും അകത്തും മൂന്ന് ഭിത്തികളിലും വിള്ളൽ കണ്ടപ്പോൾ ആദ്യം അത് പുതിയ വിള്ളലാണ് എന്ന് സമ്മതിച്ചെങ്കിലും തുടർന്ന് അത് ഫ്ലാറ്റ് പൊളിക്കൽ നടപടിക്കിടെ ഉണ്ടായതല്ല എന്ന് സ്ഥാപിക്കാനായി ശ്രമം. ഭിത്തികൾ കൂടിച്ചേർന്നിരിക്കുന്ന സ്ഥലത്ത് ഉണ്ടാകുന്ന പതിവ് വിള്ളൽ മാത്രമാണ് അതെന്നായിരുന്നു സർവാതെ ആവർത്തിച്ചത്. 

താൻ ജനങ്ങൾക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും ഫ്ലാറ്റ് പൊളിക്കൽ കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പു നൽകാമെന്നും എ.ബി. സർവാതെ ആവർത്തിച്ചു. ഇന്നലെ സർവാതെ വീടുകൾ സന്ദർശിക്കാതെ പറഞ്ഞത് വീടുകൾക്കുണ്ടായ വിള്ളൽ ഒന്നും പൊളിക്കലിന്റെ ഭാഗമല്ല എന്നായിരുന്നു. ഇന്ന് വീടുകൾ സന്ദർശിച്ച ശേഷം ഇതേ നിലപാടിൽ നിന്ന് മാറാൻ അദ്ദഹം തയാറാകാത്തത് നാട്ടുകാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കുമ്പോൾ വേണ്ട മുൻകരുതലുകളെല്ലാം എടുക്കുന്നുണ്ട്. ഫ്ലാറ്റ് പൊളിക്കുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കും. നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കുമോ എന്ന് ചോദിച്ചപ്പോഴാണ് പണി കഴിയുമ്പോൾ ഈ വിള്ളലുകളെല്ലാം പരിഹരിക്കാൻ കൂടിവന്നാൽ 2000 രൂപ ചെലവഴിക്കേണ്ടി വരികയുള്ളൂ എന്നമട്ടിൽ സംസാരിച്ചത്. വീട്ടുടമകൾ രണ്ടു വർഷം കൂടുമ്പോൾ സാധാരണ ചെയ്യാറുള്ള മെയിന്റനൻസ് പണിയാണിത്. അതിൽ കൂടുതലൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സർക്കാർ നിയോഗിച്ചിരിക്കുന്ന നിയന്ത്രിത സ്ഫോടന വിദഗ്ധൻ പൊളിക്കൽ കരാറെടുത്ത കമ്പനിക്കു വേണ്ടി സംസാരിക്കുകയാണോ എന്ന് സംശയുണ്ടെന്ന് മരട് നഗരസഭാ അധ്യക്ഷ ടി.എച്ച്. നദീറ പറഞ്ഞു.  ജനങ്ങളെ കയ്യേറ്റം ചെയ്യുന്ന രീതിയിലാണ് കമ്പനി ജീവനക്കാർ പെരുമാറുന്നത്. നീന്തൽ കുളം ഉൾപ്പടെയുള്ളവ കൈകൊണ്ട് പൊളിക്കണം എന്നിരിക്കെ ജെസിബി ഉപയോഗിച്ച് പ്രാകൃതമായി പൊളിക്കുകയായിരുന്നു. ജനങ്ങളെ ദ്രോഹിച്ചുകൊണ്ടുള്ള നടപടി ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 

English Summary: Maradu Flat; The cost to repaire houses may be only Rs 2000, B S Sarwate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com