ജെഎൻയു: സെമസ്റ്റർ പരീക്ഷ എഴുതാത്തവരെ പുറത്താക്കുമെന്ന് ഭീഷണി
Mail This Article
ന്യൂഡൽഹി ∙ ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെ സമരം തുടരുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ജെഎൻയു അധികൃതർ. 12ന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷയിൽ പങ്കെടുക്കാത്തവരെ പുറത്താക്കുമെന്നാണു സർക്കുലർ. സർവകലാശാലയിലെ 14 സെന്ററുകളിലെ വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് അധികൃതരുടെ സർക്കുലർ.
സമരം അവസാനിപ്പിച്ച് അക്കാദമിക് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും പരീക്ഷയിൽ ഭാഗമാകാനുമാണ് നിർദേശം. അതേസമയം സർവകലാശാലയിലെ കൂടുതൽ സെന്ററുകൾ വരും ദിവസങ്ങളിൽ പരീക്ഷ ബഹിഷ്കരിക്കാൻ തീരുമാനിക്കുമെന്നാണു വിവരം.
അതേസമയം പരീക്ഷാ തീയതിയിൽ മാറ്റം വരുത്തില്ലെന്നാണ് അധികൃതരുടെ നിലപാട്. എംഎ പരീക്ഷകൾ കഴിഞ്ഞ 30നാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും 12ലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം 25,26 തീയതികളിൽ നിശ്ചയിച്ചിരുന്ന എംഫിൽ, പിഎച്ച്ഡി വിദ്യാർഥികളുടെ സിനോപ്സിസ് അവതരണവും ബഹിഷ്കരിച്ചിരുന്നു. വർധിപ്പിച്ച ഹോസ്റ്റൽ ഫീസിൽ ഭാഗികമായി ഇളവു നൽകിയെങ്കിലും പൂർണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.
ഐഐഎംസിയിലും സമരം
ഫീസ് വർധനയ്ക്കെതിരെ സമരവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിലെ (ഐഐഎംസി) വിദ്യാർഥികൾ. പുതിയ ഫീസ് വർധന താങ്ങാനാവില്ലെന്നും അധികൃതർ കണ്ണടച്ച് നടപടികൾ സ്വീകരിക്കുകയാണെന്നും ജെഎൻയു ക്യാംപസിൽ തന്നെ സ്ഥിതി ചെയ്യുന്ന ഐഐഎംസിയിലെ വിദ്യാർഥികൾ ആരോപിച്ചു. അതേസമയം വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
10 മാസത്തെ ഇംഗ്ലിഷ് ജേണലിസം കോഴ്സിനു 1,68,500 രൂപയാണു ഫീസ്. ഹോസ്റ്റൽ, മെസ് ഫീസുകൾ ഇതിനു പുറമേയാണ്. സാധാരണക്കാർക്ക് ഇതു താങ്ങാവുന്നതിലുമേറെയാണെന്നു വിദ്യാർഥികൾ പറയുന്നു. ഉയർന്ന ഫീസിനെ തുടർന്നു പലരും പഠനം പാതിയിൽ അവസാനിപ്പിച്ചു പോകുന്നുവെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
അഡ്വർടൈസിങ്–പിആർ കോഴ്സിനു 1,31,500 രൂപയാണു ഫീസ്. ഹിന്ദി ജേണലിസത്തിനു 95,000 രൂപയും ഉറുദു ജേണലിസത്തിനു 55,500 രൂപയുമാണ് ഫീസ്. പെൺകുട്ടികൾക്കു പ്രതിമാസം 6500 രൂപയും ആൺകുട്ടികൾക്കു 4600 രൂപയുമാണ് ഹോസ്റ്റൽ ഫീസ്. പല വിദ്യാർഥികൾക്കും ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
English Summary: Those skipping exams will lose their studentship: JNU