ADVERTISEMENT

മുംബൈ ∙ ആറു മാസത്തിനിടെ ഫഡ്നാവിസ് സർക്കാർ എടുത്ത തീരുമാനങ്ങളും തുടക്കമിട്ട പദ്ധതികളും പുനഃപരിശോധിക്കാനുള്ള തീരുമാനവുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ മുന്നോട്ട്. നിർമാണം പുരോഗമിക്കുന്ന പദ്ധതികളുടെ ഫണ്ടിങ് നിർത്തിവച്ചിട്ടില്ലെന്നും പദ്ധതികളും അതുമായി സ്വീകരിച്ച നടപടികളും പഠിക്കുകയാണു ലക്ഷ്യമെന്നും സർക്കാർ കേന്ദ്രങ്ങൾ പറഞ്ഞു. പഠന റിപ്പോർട്ട് പരിശോധിച്ചു മുൻഗണന വേണ്ട പദ്ധതികൾക്കു പ്രാധാന്യം നൽകുമെന്നും അല്ലാത്തവ ഒഴിവാക്കാനോ, നീട്ടിവയ്ക്കാനോ ആണു ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

1.1 ലക്ഷം കോടി രൂപ ചെലവു വരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി അടിയന്തര പ്രാധാന്യം ഉള്ളതല്ലെന്നാണു മഹാ വികാസ് അഘാഡി സർക്കാരിന്റെ നിലപാട്. മെട്രോ പദ്ധതിക്കായുള്ള മുംബൈയിലെ കാർഷെഡ് നിർമാണ പദ്ധതി സ്റ്റേ ചെയ്തതിനു പിന്നാലെ 46,000 കോടി രൂപ ചെലവു കണക്കാക്കുന്ന മുംബൈ-നാഗ്പുർ സമൃദ്ധി എക്സ്പ്രസ് വേ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

ബാന്ദ്രയിൽ നിന്നു വെർസോവയിലേക്കുള്ള സീലിങ്ക് പദ്ധതി (7000 കോടി രൂപ), ദക്ഷിണ മുംബൈയും പശ്ചിമ മുംബൈയും ബന്ധിപ്പിക്കുന്ന വിധത്തിലുള്ള തീരദേശ റോഡ് പദ്ധതി (12,000 കോടി രൂപ) തുടങ്ങി ഫഡ്നാവിസ് സർക്കാർ തീരുമാനമെടുത്ത പ്രധാന പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതി, സ്വീകരിച്ച നടപടികൾ, ചെലവാക്കിയ പണം, അതിന് അനുസരിച്ചുള്ള നിർമാണപുരോഗതി തുടങ്ങി എല്ലാ വിഷയങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.

രണ്ടാഴ്ചയ്ക്കകം നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ, വീഴ്ചകളുണ്ടെങ്കിൽ അവ ആയുധമാക്കി ഫഡ്നാവിസ് സർക്കാരിനെയും ബിജെപിയെയും പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം ജനമധ്യത്തിൽ തുറന്നുകാട്ടാനും ഇതുവഴി ലക്ഷ്യമിടുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രത്തിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. 5 ലക്ഷത്തോളം കോടി രൂപയാണു പൊതുകടം എന്നിരിക്കെ ഫഡ്നാവിസ് സർക്കാരിന്റെ ധനവിനിയോഗരീതി കടം പെരുകാൻ എത്രമാത്രം കാരണമായെന്ന് എടുത്തുകാട്ടാനാണു ശ്രമം. 

അതേസമയം, പദ്ധതികൾ തൽക്കാലം നിർത്തിവയ്ക്കുന്നതും പുനപരിശോധിക്കുന്നതും പദ്ധതി നിർവഹണം നടത്തുന്ന നാട്ടിലും മറുനാട്ടിലും നിന്നുള്ള വ്യവസായികളെയും നിക്ഷേപകരെയും വലിയ പ്രതിസന്ധിയിലാക്കും. ഇതിനിടെ,സംസ്ഥാനത്തെ 6.71 ലക്ഷം കോടി രൂപ കടത്തിലേക്കു ഫഡ്നാവിസ് സർക്കാർ തള്ളിവിട്ടതായി മന്ത്രി നിതിൻ റാവുത്ത് ആരോപിച്ചു.

ഗുജറാത്ത് കമ്പനി കുതിര പ്രദർശനത്തിന് പുറത്ത് 

മഹാരാഷ്്ട്രാ ടൂറിസം വികസന കോർപറേഷന്റെ നേതൃത്വത്തിലുളള രാജ്യാന്തര കുതിര പ്രദർശനത്തിന്റെ സംഘാടക ചുമതല ഫഡ്നാവിസ് സർക്കാർ ഗുജറാത്തിൽ നിന്നുള്ള കമ്പനിക്കു നൽകിയതു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ റദ്ദാക്കി. അഹമ്മദാബാദിൽ നിന്നുള്ള ലല്ലൂജി ആൻഡ് സൺസ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കു നൽകിയ 321 കോടി രൂപയുടെ കരാറാണു റദ്ദാക്കിയത്.

ഉത്തര മഹാരാഷ്ട്രയിലെ നന്ദൂർബാറിൽ നടത്താനിരിക്കുന്ന പ്രദർശനത്തിനായി 2017 ലാണു ടൂറിസം വികസന കോർപറേഷൻ ഇൗ കമ്പനിയുമായി കരാർ ഒപ്പിട്ടത്. നടപടിക്രമങ്ങൾ പാലിക്കാതെയാണു കരാറെന്നും അതിലൂടെ വൻ അഴിമതിക്കുള്ള നീക്കമാണു നടന്നിരിക്കുന്നതെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കരാർ റദ്ദാക്കിയിരിക്കുന്നത്. 10 വർഷത്തെ കുതിര പ്രദർശനം സംഘടിപ്പിക്കാനും മാർക്കറ്റ് ചെയ്യാനുമുള്ള വ്യവസ്ഥയോടെയാണു 321 കോടി രൂപയുടെ കരാർ. ഗുജറാത്തിലെ റാൻ ഉൽസവം, കുംഭമേള എന്നിവയുടെ സംഘാടനത്തിനു മുൻപു കരാർ ലഭിച്ചിട്ടുള്ള കമ്പനിയാണിത്.

ഭീമ- കൊറേഗാവ്  സംഘർഷ കേസ് റദ്ദാക്കണം:നിതിൻ റാവുത്ത്

പുണെയിലെ ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്നു മന്ത്രി നിതിൻ റാവുത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. ദലിതരും മറാഠകളും തമ്മിൽ നടന്ന സംഘർഷത്തിനു പിന്നാലെ, സംഘർഷം ആസൂത്രണം ചെയ്തവരെന്ന് ആരോപിച്ച് ഒട്ടേറെ മനുഷ്യാവകാശ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിക വിഭാഗക്കാർക്കായുള്ള കോൺഗ്രസ് സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ മന്ത്രി നിതിൻ റാവുത്തിനൊപ്പം എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെയും ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊങ്കണിലെ നാനാർ റിഫൈനറിക്കെതിരെയും മുംബൈയിലെ മെട്രോ കാർ ഷെഡിനെതിരെയും സമരം ചെയ്തവർക്കെതിരെ മുൻ സർക്കാർ റജിസ്റ്റർ ചെയ്ത കേസുകൾ കഴിഞ്ഞ ദിവസം ഉദ്ധവ് സർക്കാർ പിൻവലിച്ചിരിക്കെയാണു ഭീമ-കൊറേഗാവ് സംഭവത്തിലും കേസുകളും ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നത്. 

English Summary: Uddhav Thackeray reviewing Fadnavis projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com