ഡേറ്റ സംരക്ഷണ ബിൽ: അവതരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Mail This Article
ന്യൂഡൽഹി ∙ വ്യക്തിവിവര (ഡേറ്റ) സംരക്ഷണവുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബിൽ അവതരണത്തിന് അനുമതി നൽകിയത്.
ഈ മാസം 13 വരെയാണ് പാർലമെന്റിന്റെ ഇരു സഭകളുടെയും ശൈത്യകാല സമ്മേളനം. ഡേറ്റ സംരക്ഷണം ആഗോള വിഷയമാണെന്നും ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യങ്ങൾ കണക്കിലെടുത്താകും ബിൽ അവതരിപ്പിക്കുകയെന്നും കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവരസംരക്ഷണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഒന്നരവർഷത്തിനു ശേഷമാണു ഇപ്പോൾ നിയമനിർമാണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതോടെ സമൂഹമാധ്യമങ്ങളിലേതുൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കാൻ രാജ്യത്തു തന്നെ സെർവർ ഒരുക്കേണ്ട സാഹചര്യമുണ്ടാകും. ഈ വിവരങ്ങൾ പുറത്തുകൊണ്ടുപോയാൽ ശിക്ഷ ലഭിക്കും.
എന്നാൽ അതിപ്രധാന വ്യക്തിവിവരങ്ങൾ എന്തൊക്കെയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. നിയമത്തിന്റെ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നുമാണ് സൂചന. ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചു പാസ്‌വേഡ്, സാമ്പത്തിക വിവരങ്ങൾ, ആരോഗ്യ വിശദാംശങ്ങൾ, ഔദ്യോഗിക തസ്തിക, ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ട്രാൻസ്ജെൻഡർ വിശദാംശങ്ങൾ, ബയോമെട്രിക്– ജനറ്റിക് ഡേറ്റ, ജാതി വിവരങ്ങൾ, മത, രാഷ്ട്രീയ ബന്ധങ്ങൾ തുടങ്ങി 13 വിവരങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.
നോൺ– പഴ്സനൽ ഡേറ്റയെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടെന്നാണു നിലവിലെ തീരുമാനം. ഇവയുടെ സംരക്ഷണ–നിയന്ത്രണ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഐടി മന്ത്രാലയം കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ഓൺലൈൻ ടാക്സി കമ്പനികൾ, ഇ– കൊമേഴ്സ് കമ്പനികൾ എന്നിവരാണു സാധാരണ ഉപയോഗിക്കുന്നത്. ഇത്തരം വിവരങ്ങൾ പലതും നിയമനിർമാണ ആവശ്യങ്ങൾക്കു വിവിധ സർക്കാരുകളും ഉപയോഗിക്കുന്നുണ്ട്.
English Summary: Union Cabinet clears Personal Data Protection Bill