അർദ്ധരാത്രിയിൽ നടുറോഡിൽ ഏറ്റുമുട്ടൽ; പൊലീസിനു നേരെയും ആക്രമണം– വിഡിയോ
Mail This Article
കൊച്ചി∙ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ജംക്ഷനിൽ അർധരാത്രി യുവാക്കൾ ഏറ്റുമുട്ടിയ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. പരസ്പരം തെറി വിളിച്ചും വെല്ലുവിളിച്ചുമൊക്കെ നഗരത്തിൽ ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാൻ എത്തിയ പോലീസിനു നേരേ ഉണ്ടായ ആക്രമണത്തിൽ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. തിരുവാങ്കുളം കിഴക്കേടത്തു മ്യാലിൽ അനന്തകൃഷ്ണൻ (അനന്തു - 23), പനങ്ങാട് മങ്ങാടി ചിറയിൽ സരുൺ സജീവൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരുക്കേറ്റ പൊലീസുകാരായ മിഥുൻ സിദ്ധാർത്ഥ്, മിഥുൻ മുരളി, മുകേഷ് എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്.
ഉത്സവ ആറാട്ടെഴുന്നള്ളിപ്പ് അർധരാത്രി 12.30 ഓടെ ചക്കംകുളങ്ങരയിൽ എത്തിയ സമയത്താണ് തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ സംഘം ചേർന്ന് അടിപിടി നടക്കുന്നതായി പൊലീസ് അറിയുന്നത്. പരസ്പരം കലഹിച്ചവരെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ ഇവർ പോലീസിനു നേരെ തിരിയുകയായിരുന്നു. അങ്ങനെയാണ് പൊലീസുകാർക്ക് മർദനമേറ്റത്. അധികം പൊലീസുകാർ സംഘത്തിൽ ഇല്ലാതിരുന്നതിനാൽ കൂടുതൽ പൊലീസുകാരെ എത്തിച്ചാണ് രണ്ടു പേരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തത്.
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുറോഡിൽ അടിപിടി, സംഘർഷമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘട്ടനത്തിലേർപ്പെട്ടവർ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
English Summary : Video Footage of the youth clash at Thrippunithura