പുതുമയുള്ള കാര്യമല്ല, ലാൻഡറിനെ നേരത്തെ കണ്ടെത്തി; നാസയെ തള്ളി ഇസ്രോ
Mail This Article
ന്യൂഡൽഹി∙ വിക്രം ലാൻഡറിനെ കണ്ടെത്തിയെന്ന നാസയുടെ അവകാശ വാദം തെറ്റാണെന്ന് ഐഎസ്ആർഒ. ലാൻഡർ പതിച്ച സ്ഥലം ചന്ദ്രയാൻ ഓർബിറ്റർ നേരത്തെ കണ്ടെത്തിയിരുന്നു. സെപ്റ്റംബർ പത്തിന് തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.
‘നാസയുടെ പുതിയ കണ്ടെത്തലിനെ കുറിച്ച് ഞങ്ങൾക്ക് കൂടുതലൊന്നും പറയാനില്ല. കാരണം വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ എത്തിയെന്ന് അന്ന് തന്നെ ഐഎസ്ആർഒ വ്യക്തമാക്കിയതാണ്. ഐഎസ്ആർഒയുടെ സോഷ്യൽമീഡിയ പേജിലോ, വെബ്സൈറ്റിലോ നോക്കിയാൽ നിങ്ങൾക്ക് അത് വ്യക്തമാകും.’– ഡോ. കെ. ശിവൻ പറഞ്ഞു.
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചു എന്ന നാസയുടെ അറിയിപ്പിന് പിന്നാലെയാണ് ഇസ്രോയുടെ വിശദീകരണം. സോഫ്റ്റ് ലാൻഡിങ് നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് നിന്നും 700 മീറ്റർ കിഴക്ക് പടിഞ്ഞാറുമാറി ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മധുര സ്വദേശി ഷൺമുഖം സുബ്രഹ്മണ്യനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയതെന്നും നാസ വ്യക്തമാക്കിയിരുന്നു. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ 500 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് വിക്രം ലാൻഡറിന് ടെലി ട്രാക്കിങ് സിസ്റ്റവുമായി ബന്ധം നഷ്ടപ്പെട്ടത്.
English Summary: 'Already Done,' Says ISRO Boss On Chennai Engineer Spotting Lander Debris