ജപ്പാൻ സന്ദർശനം വിജയം; ഹെലികോപ്റ്റർ പൊലീസിന്റെ കാര്യക്ഷമത കൂട്ടാൻ: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ജപ്പാൻ, കൊറിയ സന്ദർശനം പൂർണ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കൂടിക്കാഴ്ചകൾ കേരളത്തിലെ യുവാക്കൾക്ക് ഗുണകരമാകും. കേരളത്തിന്റെ യുവജനതയെ മുന്നില്‍ക്കണ്ടുള്ള യാത്രയാണ് നടത്തിയത്. ആരുടെയെങ്കിലും വിമർശനങ്ങൾക്ക് മറുപടി പറയാനില്ല. കുടുംബാംഗങ്ങളുടെ യാത്രച്ചെലവ് വഹിച്ചത് സർക്കാരല്ല. ജപ്പാനില്‍ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജപ്പാൻ കമ്പനിയായ നീറ്റ ജലാറ്റിന്‍ േകരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്തും. ടെറുമോ പെൻപോൾ കോര്‍പറേഷന്‍ 105 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തും. ലോകത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന ബ്ലഡ് ബാഗുകളുടെ 10% കേരളത്തില്‍ നിന്നാകും. തോഷിബ കമ്പനി ലിത്തിയം ടൈറ്റാനിയം ബാറ്ററിയുടെ സാങ്കേതികവിദ്യ കേരളത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്റര്‍ വിവാദത്തെ മുഖ്യമന്ത്രി തള്ളി. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് പൊലീസിന്റെ കാര്യക്ഷമത കൂട്ടാനാണ്. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഹെലികോപ്റ്റര്‍ നല്‍കുന്നത്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണ്. നിരക്കില്‍ കാര്യമില്ല. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എംജി സര്‍വകലാശാല മാര്‍ക്കദാനവിവാദത്തില്‍ കെ. ടി .ജലീലിന് മുഖ്യമന്ത്രി പൂർണപിന്തുണ പ്രഖ്യാപിച്ചു. മന്ത്രി മോഡറേഷന്‍ കൊടുക്കാന്‍ പറഞ്ഞിട്ടില്ല. സിന്‍ഡിക്കറ്റിന്റേതാണ് തീരുമാനം. സര്‍വകലാശാല തെറ്റ് തിരുത്തി. ഗവര്‍ണര്‍ക്കും ഇത് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
English Summary : CM Pinarayi Vijayan on Japan visit