കുളിമുറി രംഗം പുറത്തുവിടുമെന്ന് ഭീഷണി; പതിനേഴുകാരിക്ക് പീഡനം; 4 അറസ്റ്റ്
Mail This Article
കൊല്ലം∙ ബന്ധുവായ 17 വയസുകാരിയെ ലോഡ്ജുകളിലും ഹോം സ്റ്റേകളിലുമെത്തിച്ച് പീഡനം നടത്തി വന്ന കേസിൽ യുവതിയെയും ലോഡ്ജ് നടത്തിപ്പുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി ലിനറ്റ് (30), ലോഡ്ജ് നടത്തിപ്പുകാരായ കരുനാഗപ്പള്ളി സ്വദേശികളായ പ്രദീപ് (33), റിനു (33), നജിം (42) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ മധുവിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യമായി പകര്ത്തിയ കുളിമുറിരംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ഒരു മാസം മുമ്പ് കാണാതായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. യുവാവിനൊപ്പം നാടു വിട്ടതാണെന്നായിരുന്നു അന്നു മൊഴി നൽകിയത്. പീഡനത്തിനിരയായെന്നു കണ്ടെത്തിയതോടെ കോടതി നിർദേശ പ്രകാരം കൊട്ടിയത്തെ മഠത്തിൽ തമസിച്ച് വരികെയാണ് പീഡന സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത്. 2 മാസമായി പെൺകുട്ടിയെ പല സ്ഥലങ്ങളിലെത്തിച്ച് പലർക്കായി കാഴ്ച വച്ച് പണം സമ്പാദിക്കുകയായിരുന്നു ലിനറ്റ്. സംഭവത്തിൽ ഉന്നതരടക്കം നിരവധി പേർക്കു പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയത്തെ ഹോം സ്റ്റേ കേന്ദ്രീകരിച്ചു നടത്തിയ പീഡനത്തിലാണ് കൂടുതൽ ആൾക്കാൾ ഉൾപ്പെട്ടിട്ടുള്ളത്. ഇതിന്റെ നടത്തിപ്പുകാരായ പെൺവാണിഭ സംഘത്തിലെ 2 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്.
കൊല്ലം നഗരത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാണെന്നു പറഞ്ഞാണ് കുരീപ്പുഴ സ്വദേശിയായ പതിനേഴുകാരി വീട്ടിൽ നിന്ന് പതിവായി പോയിരുന്നത്. കഴിഞ്ഞ മാസം ഒൻപതാം തീയതി ജോലിക്കായി പോയ പെൺകുട്ടി രാത്രി വൈകിയും വീട്ടിൽ മടങ്ങിയെത്തിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പിറ്റേദിവസം കുട്ടിയുമായി വീട്ടിലെത്തിയ ലിനറ്റ്, കുട്ടിയെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയതാണെന്നു പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിനായി കൊണ്ടുപോയി. അവിടെവച്ചാണ് പീഡനവിവരം പെൺകുട്ടി തുറന്നു പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ അറിയിക്കുകയും സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
കുളിമുറിരംഗം പുറത്തുവിടുമെന്ന് പറഞ്ഞ് ലിനറ്റ് തന്നെ പലർക്കും കാഴ്ചവച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. കരുനാഗപ്പള്ളിയിലെ സിൽവർ പ്ലാസ എന്ന ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോംസ്റ്റേകളിൽ വച്ചും പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയെ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ച പത്തോളം പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയിലൂടെ ലിനറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്നും പൊലീസ് പറയുന്നു.
English Summary : 4 arrested in rape case, Kollam