ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ കല്ലേറ്; പൊലീസ് വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
Mail This Article
റാഞ്ചി ∙ ജാർഖണ്ഡിലെ സിസായി മണ്ഡലത്തിലെ പോളിങ് ബൂത്തിൽ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിയുന്നവരെ നിയന്ത്രിക്കാൻ പൊലീസ് വെടിയുതിർത്തതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്ക്. കല്ലെറിഞ്ഞ സംഭവത്തിൽ സിസായ് പൊലീസ് സ്റ്റേഷൻ ഓഫീസർ, രണ്ട് കോൺസ്റ്റബിൾ, ഒരു മാധ്യമപ്രവർത്തകൻ എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരുക്കേറ്റു. ഗുംല ജില്ലയിലെ ബദ്‌നി ഗ്രാമത്തിലെ ബൂത്ത് നമ്പർ 36 ലാണ് സംഭവം.
‘പോളിങ് ബൂത്തിൽ വിന്യസിച്ചിരിക്കുന്ന റാപ്പിഡ് പ്രൊട്ടക്ഷൻ ഫോഴ്‌സിൽ (ആർപിഎഫ്) നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാൻ ഗ്രാമവാസികൾ ശ്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് വെടിയുതിർക്കേണ്ടിവന്നു. അതിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് വെടിയേൽക്കുകയും ചെയ്തു. ഇവരെ റാഞ്ചി ആശുപത്രിയിലേക്ക് മാറ്റി’– ജാർഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിനയ് ചൗബെ പറഞ്ഞു. സംഭവത്തെ തുടർന്ന് ബൂത്തിലെ വോട്ടിങ് നിർത്തി വച്ചതായും വീണ്ടും വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് രാഷ്ട്രീയ പാർട്ടിയിലെ ആൾക്കാർ ബൂത്തിൽ കലഹിച്ചതായി പൊലീസ് പറഞ്ഞു. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെങ്കിലും അവർ സേനയുമായി വഴക്കിട്ടു. ഗ്രാമവാസികൾ പൊലീസിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കുകയും കല്ലെറിയുകയും ചെയ്തു. ഇതേ തുടർന്നാണ് പൊലീസ് വെടിയുതിർത്തത്.
വെടിവയ്പിൽ മരിച്ചത് ഗ്രാമവാസി ഗിലാനി അൻസാരിയാണെന്നും അസ്ഫക് അൻസാരി, ഖൂഫ അൻസാരി എന്നിവർക്കാണ് പരുക്കേറ്റതെന്നും തിരിച്ചറിഞ്ഞു. സിസായ് പൊലീസ് സ്റ്റേഷൻ ഓഫീസർ വിഷ്ണു ദേവ് ചൗധരി, പൊലീസ് കോൺസ്റ്റബിൾമാരായ അഖിലേഷ് യാദവ്, രാഹുൽ, പോലീസ് ഡ്രൈവർ സീതാറാം സിങ്, പത്രപ്രവർത്തകൻ സീതാറാം സിങ്, മൂന്ന് ഗ്രാമീണർ എന്നിവർക്കാണ് കല്ലേറിൽ പരുക്കേറ്റത്. പരുക്കേറ്റവരെ ഗുംല സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: Jharkhand Assembly Election: 1 dead, 2 injured in police firing at polling booth