വേണാടിന്റെ വൈകിയോട്ടത്തിന് ‘റെഡ് സിഗ്നൽ’; പുഷ്പുൾ മാതൃകയ്ക്കായി സമ്മർദം
Mail This Article
കൊച്ചി∙ വേണാട് എക്സ്പ്രസിന്റെ വൈകിയോട്ടം ഒഴിവാക്കാൻ ട്രെയിനിന് അധിക എൻജിൻ ലഭ്യമാക്കാനായി റെയിൽവേ ബോർഡിനെ സമീപിക്കുമെന്നു തിരുവനന്തപുരം ഡിവിഷൻ. ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി യോഗത്തിലാണു അധികൃതർ ഇക്കാര്യമറിയിച്ചത്. അധിക എൻജിനായി ബോർഡിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും പുഷ്പുൾ മാതൃകയിൽ മുന്നിലും പിറകിലുമായി എൻജിൻ ഘടിപ്പിച്ചു സർവീസ് നടത്തിയാൽ എറണാകുളത്തും ഷൊർണൂരിലും ഇപ്പോഴുള്ള എൻജിൻ മാറ്റവും അതു മൂലമുളള സമയനഷ്ടവും ഒഴിവാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
രാവിലെ തിരുവനന്തപുരത്തു എത്തുന്ന ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാനും നടപടിയുണ്ടാകും. വേണാടിന് അധിക എൻജിൻ ലഭിക്കാത്ത പക്ഷം സൗത്തിലേക്കു മെമു ഓടിക്കുന്നതു പരിഗണിക്കുമെന്നും അധികൃതർ പറഞ്ഞു. എറണാകുളം –സേലം ഇന്റർസിറ്റി, തിരുവനന്തപുരം–ഗുവാഹത്തി ട്രെയിനുകൾക്കായി ദക്ഷിണ റെയിൽവേയ്ക്കു ശുപാർശ സമർപ്പിക്കും. ഗുരുവായൂരിലെ മൂന്നാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടാൻ നടപടി സ്വീകരിക്കും.
എറണാകുളം ഷൊർണൂർ മൂന്നാം പാതയുടെ അന്തിമ ലൊക്കേഷൻ സർവേ നടക്കുകയാണെന്നും അനുമതി ലഭിക്കുന്ന മുറയ്ക്കു നിർമാണത്തിന് കരാർ ക്ഷണിക്കുമെന്നും അധികൃതർ യോഗത്തെ അറിയിച്ചു. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്തായും നേമം തിരുവനന്തപുരം സൗത്തായും നാമകരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.
പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരും അങ്കമാലിയിലും ചാലക്കുടിയിലും സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഡിആർഎം സിരിഷ് കുമാർ സിൻഹ, എഡിആർഎം പി.ജയകുമാർ, കൊമേഴ്സ്യൽ വിഭാഗം മേധാവി ഡോ.രാജേഷ് ചന്ദ്രൻ, ഓപ്പറേഷൻസ് മാനേജർ വൈ.സെൽവിൻ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Pressure on Railway Board for More Engines For Venad Express