ADVERTISEMENT

പ്യോങ്ങ്യാങ്∙ ‘ഉത്തര കൊറിയയെ സംബന്ധിച്ച് ഏറെ പ്രധാന്യമുള്ള മറ്റൊരു പരീക്ഷണം കൂടി വിജയിച്ചിരിക്കുന്നു.’ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് മേഖലയിൽ വീണ്ടും സംഘർഷം തല പൊക്കുന്നതിന്റെ സൂചനകളാണു നൽകുന്നത്. പ്രവർത്തനം നിർത്താമെന്ന് യുഎസിന് ഉറപ്പു നൽകിയ റോക്കറ്റ് ടെസ്റ്റിങ് സൈറ്റുകളിലൊന്നിൽ വീണ്ടും പരീക്ഷണം നടത്തിയായിരുന്നു ഇത്തവണ ഉത്തര കൊറിയയുടെ വെല്ലുവിളി. സാറ്റലൈറ്റ് ലോഞ്ചിനെന്ന പേരിൽ നിർമിച്ച സോഹെ സൈറ്റിലായിരുന്നു ഏഴു മിനിറ്റ് നീണ്ട റോക്കറ്റ് പരീക്ഷണം. എന്നാൽ ഏതു തരം പരീക്ഷണമാണു നടത്തിയതെന്ന കാര്യത്തിൽ മാത്രം ഉത്തര കൊറിയ രഹസ്യത്തിന്റെ മൂടുപടമണിഞ്ഞു.

യുഎസിനെ ലക്ഷ്യമിട്ടുള്ള ഭൂഖണ്ഡാന്തര മിസൈൽ നിർമാണത്തിന്റെ ഭാഗമായുള്ള പരീക്ഷണമാണു വെള്ളിയാഴ്ച നടന്നതെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യുഎസിന്റെ ഭാഗത്തു നിന്നുള്ള ആണവ ഭീഷണി നേരിടുക, മറികടക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയായിരുന്നു റോക്കറ്റ് പരീക്ഷണമെന്നു മാത്രം ഉത്തര കൊറിയൻ ഡിഫൻസ് സയൻസ് അക്കാദമി ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് കെസിഎൻഎ വ്യക്തമാക്കി. പുതിയ ആയുധങ്ങൾക്കു രൂപം നൽകി പ്രതിരോധം ശക്തിപ്പെടുത്താനുള്ള ഉത്തര കൊറിയൻ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണമെന്ന് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പാക് ജോങ് ചോൻ പറഞ്ഞു.

‘അടുത്ത കാലത്ത് പ്രതിരോധ ശാസ്ത്ര ഗവേഷണ വിഭാഗം നടത്തിയ പരീക്ഷണങ്ങളിലൂടെ ലഭിച്ച വിലമതിക്കാനാകാത്ത ഡേറ്റ, അനുഭവപാഠങ്ങൾ, പുതിയ സാങ്കേതികത എല്ലാം തന്ത്രപ്രധാനമായ ഒരു ആയുധത്തിന്റെ നിർമാണത്തിനു വേണ്ടി ഉപയോഗിക്കും. യുഎസിന്റെ ആണവഭീഷണിയെ നിസ്സാരമാക്കുകയെന്നതു തന്നെയാണു ലക്ഷ്യം...’ പാക് ജോങ് ചോൻ കൂട്ടിച്ചേർത്തു. സോഹെ സൈറ്റിൽ ഒരാഴ്ചയ്ക്കിടെ നടത്തുന്ന രണ്ടാമത്തെ പരീക്ഷണമാണിത്. ഇക്കഴിഞ്ഞ ഡിസംബർ ഏഴിനു നടത്തിയ പരീക്ഷണത്തെ ‘വളരെ പ്രധാനപ്പെട്ട ഒന്ന്’ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചിരുന്നത്. ഇത്തവണത്തേതിനെ തന്ത്രപ്രധാനമായ ഒന്നെന്നും. 

Donald Trump Kim Jong Un
2019 ജൂണിൽ കിമ്മും ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോൾ.

ഏഴിനു നടന്നത് എൻജിൻ പരീക്ഷണമാണെന്ന് പിന്നീട് ദക്ഷിണ കൊറിയയുടെ പ്രതിരോധ വകുപ്പ് മന്ത്രി ജിയോങ് ക്യോങ്–ഡൂ പറഞ്ഞിരുന്നു. എന്നാൽ ഉത്തര കൊറിയ ഇതിന്മേൽ പ്രതികരിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ ആണവനിരായുധീകരണം നടത്താമെന്നായിരുന്നു നേരത്തേ യുഎസിന് ഉത്തര കൊറിയ വാക്കു നൽകിയിരുന്നത്. എന്നാൽ വർഷാവസാനത്തിന് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേ പുതിയ ആയുധ പരീക്ഷണം നടത്തിയാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രകോപനത്തിനു ശ്രമിച്ചിരിക്കുന്നത്.

രാഷ്ട്രീയപരമായും സൈനികപരമായും ഉത്തര കൊറിയയ്ക്കു നേരെയുണ്ടാകുന്ന ഏതു പ്രകോപനവും നേരിടാൻ സൈന്യം തയാറാണെന്നും പാക് ജോങ് ചോൻ പറഞ്ഞു. സമാധാനം നിറഞ്ഞ ഒരു വർഷാന്ത്യമാണ് യുഎസും മറ്റു രാജ്യങ്ങളും ആഗ്രഹിക്കുന്നതെങ്കിൽ അവർ പ്രകോപനങ്ങളിൽ നിന്നു വിട്ടുനിൽക്കണം. കിം ജോങ് ഉന്നിന്റെ ഏതു നിർദേശവും ഉടനടി പാലിക്കാൻ ഉത്തരകൊറിയൻ സൈന്യം സുസജ്ജമാണെന്നും പാക് ജോങ് ചോൻ പറഞ്ഞു. യുഎസിനൊപ്പമുള്ള ചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ ‘പുതിയ വഴി’ തേടേണ്ടി വരുമെന്ന ഭീഷണി നേരത്തേ ഉത്തരകൊറിയ മുന്നോട്ടു വച്ചിരുന്നു. 

എന്നാൽ ഉത്തര കൊറിയയെ വീണ്ടും ചർച്ചയ്ക്കു ക്ഷണിക്കുകയാണ് യുഎസ്. ‘ഉത്തര കൊറിയ ഇപ്പോഴും പരീക്ഷണം തുടരുകയാണ്. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് അവർ പരീക്ഷിക്കുന്നത്. എങ്കിലും യുഎസിനെ അതും ആശങ്കപ്പെടുത്തുന്നുണ്ട്’– പ്രതിരോധ സെക്രട്ടറി മാർക് എസ്പെര്‍ പറഞ്ഞു. എന്നാൽ കൂടുതൽ മികച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാനുള്ള അവസരമാണ് ഉത്തര കൊറിയയ്ക്ക് പുതിയ പരീക്ഷണങ്ങളിലൂടെ ലഭിക്കുന്നതെന്നു നിരീക്ഷകർ പറയുന്നു. 

North Korea Kim Jong Un
സൈന്യത്തിന്റെ വനിതാ വിഭാഗം അംഗങ്ങൾക്കൊപ്പം കിം ജോങ് ഉൻ.

‘ആണവമേഖലയിൽ ഇനിയും മുന്നേറാനുള്ള ഇടം ഇപ്പോഴും ഉത്തര കൊറിയയ്ക്കു മുന്നിലുണ്ട്. സോഹെയിൽ അവർ നടത്തിയതു സൈനിക ആവശ്യത്തിനുള്ള ആയുധ പരീക്ഷണമാണെന്നത് ഉറപ്പ്. അതിനാലാണു പരീക്ഷണം സംബന്ധിച്ച പ്രഖ്യാപനം അക്കാദമി ഓഫ് ഡിഫൻസ് സയൻസ് നടത്തിയത്. ഗവേഷണ ആവശ്യത്തിനാണെങ്കിൽ പ്രഖ്യാപനം നടത്തേണ്ടിയിരുന്നത് ഉത്തര കൊറിയൻ സ്പെയ്സ് ഏജൻസിയായ നാഡയായിരുന്നു’– യുഎസ് ആസ്ഥാനമായുള്ള ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സിലെ മുതിർന്ന പ്രതിനിധി അങ്കിത് പാണ്ഡെ വ്യക്തമാക്കി.

English Summary: North Korea conducts new test at rocket site, aims to 'overpower U.S. nuclear threats'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com