പൗരത്വ പ്രതിഷേധം: ചന്ദ്രശേഖർ ആസാദ് റിമാൻഡിൽ; യുപിയിൽ മരണം 15
Mail This Article
ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുമ്പോൾ ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. യുപിയില്‍ കഴിഞ്ഞദിവസങ്ങളിലായി നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. വാരാണസി, കാൻപുർ, രാംപുർ, ഫിറോസാബാദ്, ബിജ്നോർ, ലക്നൗ, സാംബൽ, മീററ്റ് എന്നിവിടങ്ങളിലാണ് ഇതുവരെ സംസ്ഥാനത്തു 16 പേർ കൊല്ലപ്പെട്ടത്. 260 പൊലീസുകാർക്ക് വിവിധയിടങ്ങളിൽ നടന്ന അക്രമങ്ങളിൽ പരുക്കേറ്റതായി യുപി പൊലീസ് അറിയിച്ചു. ഇവരിൽ 57 പേർക്കു വെടിയേറ്റാണു പരുക്കറ്റത്. ഇതുവരെ 705 പേർ അറസ്റ്റിലായെന്നും യുപി പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറ് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ മരണം പത്തില്‍ അധികമായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്ച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നതെങ്കിലും കൂടുതല്‍ പേരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആറ് പൊലീസുകാര്‍ക്ക് വെടിയേറ്റെന്നും ഒരു പൊലീസുകാരന്‍റെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. വാരാണസി, ലക്നൗ തുടങ്ങി 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സർവീസ് നിര്‍ത്തിവച്ചു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കു പിന്തുണയുമായി എത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആസാദിനെ ഡൽഹി തീസ് ഹസാരി കോടതി റിമാൽഡിൽ വിട്ടത്. ജുമാ മസ്ജിദിൽ അഭയം തേടിയ ചന്ദ്രശേഖർ ആസാദിനെ ശനി പുലർച്ചെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിരുന്നു. ജാമ്യം ആവശ്യപ്പെട്ട് ആസാദ് തീസ് ഹസാരി കോടതിയെ സമീപിച്ചെങ്കിലും അതു തള്ളുകയായിരുന്നു.