വട്ടയിലയിൽ വിളമ്പുന്ന രുചിഭേദങ്ങൾ; ഒപ്പം പ്ലാസ്റ്റിക് നിരോധന സന്ദേശവും
Mail This Article
അതിരപ്പിള്ളി∙ വഴിവക്കില്‍ കുട കെട്ടിയ തണല്‍ മറയ്ക്ക് കീഴില്‍ കൗതുകം ജനിപ്പിക്കുന്ന കച്ചവടം നടത്തി പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ വലിയ സന്ദേശം പ്രചരിപ്പിക്കുകയാണ് ഭിന്നശേഷിക്കാരനായ സുരേഷ്. വിനോദസഞ്ചാര കേന്ദ്രമായ വെള്ളച്ചാട്ട പരിസരത്ത് ഒരു കസേരയിട്ടിരുന്ന് മേശയില്‍ നിരത്തിയ ചില്ലുഭരണിയില്‍ കൊതിയൂറുന്ന ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, ലൂവിക്ക, പൈനാപ്പിള്‍ എന്നിവയാണ് വിൽപ്പന.
പുതുവര്‍ഷത്തില്‍ പ്ലാസ്റ്റിക്ക് നിരോധനം നടപ്പില്‍ വന്നതോടെ സുരേഷും വില്‍പ്പനയുടെ സ്റ്റൈല്‍ മാറ്റി. പേപ്പര്‍ പ്ലേറ്റിലും പ്ലാസ്റ്റിക്ക് ഗ്ളാസുകളിലും കൊടുത്തിരുന്ന ഉപ്പും മുളകും ചേര്‍ത്ത പൈനാപ്പിളും മാങ്ങയും ഇപ്പോള്‍ വട്ടമരത്തിന്റെ ഇലയിലാണ് വിളമ്പുന്നത്.
ആവശ്യക്കാര്‍ക്കു മുന്നില്‍വച്ച് മണ്‍പാത്രത്തിലിട്ടാണ് നുറുക്കിയെടുത്ത കഷ്ണങ്ങളില്‍ ചേരുവകള്‍ ചേര്‍ക്കുന്നത്. ഉപ്പിലിട്ടതെല്ലാം വീട്ടില്‍ തയ്യാറാക്കിയാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഇപ്പോള്‍ വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇലയില്‍ വിളമ്പുന്ന രുചി നുണയുന്നത്.
1980ൽ റിലീസായ പാലാട്ട് കുഞ്ഞിക്കണ്ണൻ സിനിമയുടെ ഷൂട്ടിങ്ങിനെത്തിയ നടൻ ജയനും മറ്റു നടീനടന്മാർക്കും വാഴയിലയിൽ ചോറും മീനും പൊതി കെട്ടി കൊടുത്തിരുന്നത് സുരേഷിന്റ അമ്മ അമ്മിണിയായിരുന്നു. മൺമറഞ്ഞ മാതാവിന്റെ ഓർമ്മയിൽ പാരമ്പര്യത്തിന്റെ ചുവടു പിടിച്ച് പ്രകൃതി സംരക്ഷണത്തിന്റെ വക്താവാകുകയാണ് ഈ യുവാവ്. ഭാര്യ ഷീലയും സഹായത്തിനൊപ്പമുണ്ട്.
English Summary : Physically Handicapped man promotes plastc ban message through his small business