ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ കേസിൽ നാലു പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള വാറന്റ് കോടതി പുറപ്പെടുവിച്ചതോടെ ‘നിർഭയ’യുടെ ആത്മാവിന് ഒടുവിൽ നീതി. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അക്ഷയ് സിങ് നൽകിയ ഹർജിയും സുപ്രീം കോടതി നേരത്തെ തള്ളിയതോടെ പ്രതികൾക്ക് തൂക്കുകയർ ഉറപ്പായിരുന്നെങ്കിലും മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നില്ല. മറ്റു മൂന്നു പ്രതികളുടെയും പുനഃപരിശോധനാ ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു. 2012 ഡിസംബർ 16നു രാത്രി ഒൻപതിനു ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിന് ഇരയായാണ് ഫിസിയോതെറാപി വിദ്യാർഥിനി കൊല്ലപ്പെട്ടത്.

ഡിസംബർ 29നു വിദഗ്ധ ചികിത്സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെൺകുട്ടി മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെയാണു പിടികൂടിയത്. മുഖ്യപ്രതി ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ ജീവനൊടുക്കി. ഒരാൾക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാംസിങ്ങിന്റെ സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ എന്നീ നാലു പ്രതികൾക്കു വിചാരണ കോടതി നൽകിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.

നഗരം മാത്രമല്ല, രാജ്യം മുഴുവനും ഞെട്ടിയ പീഡന സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധം ശക്തമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു മാറി. രാജ്യം മുഴുവൻ സുരക്ഷ വർധിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചതും നിർഭയ ഫണ്ട് നടപ്പാക്കിയതുമെല്ലാം ഇതിന്റെ തുടർച്ചയായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേരെയും സംഭവത്തിന്റെ വാർഷിക ദിനമായ 16നു തൂക്കിലേറ്റുമെന്ന സൂചനകൾ വന്നു. എന്നാൽ‌, പ്രതി അക്ഷയ് കുമാർ സിങ് നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചതോടെ ശിക്ഷ നടപ്പിലാക്കുന്നതു നീണ്ടു.

തിഹാറിലെ ജയിൽ നമ്പർ മൂന്നിൽ ആയിരിക്കും പ്രതികളെ തൂക്കിലേറ്റുക. വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികൾ തിഹാർ ജയിൽ അധികൃതർ വേഗത്തിലാക്കി. ശിക്ഷ നടപ്പിലാക്കാൻ രണ്ട് ആരാച്ചാർമാരെ തിഹാർ ജയിലിലേക്ക് അയയ്ക്കുമെന്ന് ഉത്തർപ്രദേശ് എഡിജി (ജയിൽ) ആനന്ദ് കുമാർ പറഞ്ഞു. തിഹാർ ജയിൽ അധികൃതരുടെ അഭ്യർഥന കണക്കിലെടുത്താണു തീരുമാനം. തൂക്കുകയർ നിർമാണം ബിഹാറിലെ ബക്സർ ജയിലിൽ പൂർത്തിയായി.

നിർഭയ കേസിൽ അക്ഷയ് കുമാറിന്റെ പുനഃപരിശോധന ഹർജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽ നിന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പിന്മാറിയിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളിലൊരാൾക്കു വേണ്ടി ബോബ്ഡെയുടെ അനന്തരവനായ അഭിഭാഷകൻ അർജുൻ ബോബ്ഡെ ഹാജരായിരുന്നു. ഇതു കേസ് വാദത്തിനെടുത്ത ശേഷമാണു ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപെട്ടത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് ശർമ രാഷ്ട്രപതിക്കു ദയാഹർജി നൽകി. ഹർജി തള്ളണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തു.

ഹർജി നൽകിയതു തന്റെ അറിവോടെയല്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും ഇയാൾ പിന്നീട് രാഷ്ട്രപതിയോട് അഭ്യർഥിച്ചു. വധശിക്ഷ ലഭിച്ച മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവർ ദയാഹർജി നൽകിയിട്ടില്ല. വധശിക്ഷ ഉടൻ നടപ്പാക്കാൻ ജയിൽ അധികൃതർക്കു നിർദേശം നൽകണം എന്നാവശ്യപ്പെട്ടു പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. നിരാശ കാരണം ജീവനൊടുക്കുമോയെന്ന ആശങ്കയിൽ പ്രതികൾ നാലു പേരും കർശന നിരീക്ഷണത്തിലാണ്. വധശിക്ഷ നടപ്പാകുമ്പോൾ നിർഭയയുടെ മാത്രമല്ല, രാജ്യത്തെ എല്ലാ പെൺമക്കളുടെയും മാതാപിതാക്കൾക്ക് ആശ്വസിക്കാം.

പത്തു ദിവസത്തിനകം കുറ്റപത്രം, നീതി അകലെ

72 മണിക്കൂറിനകം കേസ് തെളിയിക്കാൻ ഡൽഹി പൊലീസിനായി. തുടക്കത്തിൽ കേസിൽ ദൃക്സാക്ഷികൾ ആരുമുണ്ടായിരുന്നില്ല; തെളിവുകളും. നിർഭയയും ആൺ സുഹൃത്തും ആക്രമണത്തിനിരയായ വാഹനം ഏതെന്നുപോലും ആദ്യം വ്യക്തമായിരുന്നില്ല. തെക്കൻ ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു ബസ് കണ്ടെത്താനായത് അന്വേഷണത്തിൽ വഴിത്തിരിവായി. 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു. പത്തു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. കുറ്റകൃത്യം തെളിയിക്കാൻ പൊലീസ് സമർപ്പിച്ച ശാസ്ത്രീയ തെളിവുകൾ കോടതി അംഗീകരിച്ചു.

2013 ജനുവരി 17: ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.

2013 മാർച്ച് 11: മുഖ്യപ്രതി ഡ്രൈവർ രാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കി.

2013 സെപ്റ്റംബർ 13: നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി വിധിച്ചു.

2014 മാർച്ച് 13: വധശിക്ഷ ഹൈക്കോടതി ശരിവച്ചു.

2017 മേയ് 5: നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.

2018 ജൂലൈ 9: വിധിക്കെതിരെ മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ എന്നീ പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.

2019 ഡിസംബർ 18: അക്ഷയ് കുമാർ സിങ് നൽകിയ പുനഃപരിശോധനാ ഹർജിയും പരമോന്നത കോടതി തള്ളി.

2020 ജനുവരി 7: പ്രതികള്‍ക്കെതിരെ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. 22-ന് രാവിലെ ഏഴിനു തൂക്കിലേറ്റണം.

ക്രൂരത കാട്ടിയവർ ഇവരാണ്

രാം സിങ് : സംഘ നേതാവ്. സൗത്ത് ഡൽഹി ആർകെപുരം സെക്‌ടർ മൂന്ന് രവി ദാസ് ക്യാംപിൽ താമസം. ക്രിമിനൽ കേസുകളിൽ പ്രതി, സ്വഭാവ വൈകല്യങ്ങൾ കാരണം ‘ഭ്രാന്തൻ’ എന്നാണു സുഹൃത്തുക്കൾക്കിടയിലെ വിളിപ്പേര്. ഭാര്യയുടെ മരണത്തെ തുടർന്നു രാംസിങ്ങിലെ ക്രൂരത വർധിച്ചെന്നു സുഹൃത്തുക്കൾ. ജുഡീഷ്യൽ കസ്‌റ്റഡിയിൽ തിഹാർ ജയിലിൽ മാർച്ച് 11നു മരിച്ചനിലയിൽ കണ്ടെത്തി.

മുകേഷ് സിങ്: രാം സിങ്ങിന്റെ സഹോദരൻ. കുടുംബാംഗങ്ങളിൽ ബന്ധമുള്ളതു രാം സിങ്ങിനോടു മാത്രം. രാം സിങ് അവധിയെടുക്കുന്ന ദിവസങ്ങളിൽ ബസ് ഡ്രൈവർ. പെൺകുട്ടിയെയും സുഹൃത്തിനെയും പീഡിപ്പിച്ച സമയത്തു ബസ് ഓടിച്ചിരുന്നതു മുകേഷാണെന്നു പൊലീസ്. തെളിവു നശിപ്പിച്ചതിലും മുഖ്യപങ്ക്. സംഭവത്തിനു ശേഷം ഒളിച്ചോടിയ ഇയാൾ പിടിയിലായതു രാജസ്‌ഥാനിൽ നിന്ന്.

പവൻ ഗുപ്‌ത: മാതാപിതാക്കൾ പഴം വിൽപനക്കാർ. അവർക്കൊപ്പം ആർകെപുരം സെക്‌ടർ മൂന്നിലാണു താമസം. സെക്‌ടർ ഒന്നിൽ സ്വന്തമായി ജ്യൂസ് കട നടത്തുകയായിരുന്നു. നേരത്തേ രാം സിങ്ങിനൊപ്പം ബസിൽ ക്ലീനറായി ജോലിചെയ്‌തിരുന്നു. ഒൻപതാം ക്ലാസിൽ പഠനം നിർത്തി.

വിനയ് ശർമ: പ്രതികളിലെ ഏക വിദ്യാസമ്പന്നൻ. സിരിഫോർട്ടിലെ ജിംനേഷ്യത്തിൽ ഇൻസ്‌ട്രക്‌ടറായി ജോലിചെയ്യുന്നതിനൊപ്പം ഇഗ്നോയിൽനിന്ന് ഓപ്പൺ സ്‌കീമിൽ ബികോം പഠിക്കുകയായിരുന്നു. രവിദാസ് ക്യാംപിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹരി റാമിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി. 

അക്ഷയ് ഠാക്കൂർ: ബിഹാർ ഔറംഗാബാദ് സ്വദേശി. രാം സിങ്ങിന്റെ ബസിൽ ക്ലീനർ കം കണ്ടക്‌ടർ. സംഭവത്തിനു ശേഷം മുങ്ങിയ അക്ഷയ് ജന്മനാടായ ഔറംഗാബാദിൽ നിന്നാണു പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. തന്റെ ഭർത്താവ് കുറ്റക്കാരനെന്നു തെളിഞ്ഞാൽ വെടിവച്ചു കൊല്ലണമെന്നു ഭാര്യ പുനിത ദേവി പ്രതികരിച്ചിരുന്നു.

പ്രായപൂർത്തിയാകാത്തയാൾ: ഉത്തർപ്രദേശിലെ ബദൗനിലെ ഉൾനാടൻ ഗ്രാമത്തിൽ ജനനം. കുടുംബത്തിലെ സാമ്പത്തിക പ്രയാസം കാരണം 11-ാം വയസ്സിൽ വീടുവിട്ടു ഡൽഹിയിലെത്തി. പിന്നീടു വീട്ടുകാരുമായി ബന്ധമില്ല. ആനന്ദ് വിഹാർ സംസ്‌ഥാനാന്തര ബസ് ടെർമിനലിൽ (ഐഎസ്‌ബിടി) ബസിലേക്ക് ആളെ വിളിച്ചുകയറ്റലായിരുന്നു ജോലി. പിന്നീട്, രാം സിങ്ങിന്റെ ബസിൽ ക്ലീനർ. മുനീർക്കയിൽ വച്ചു പെൺകുട്ടിയെയും സുഹൃത്തിനെയും ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാൾ. ജൂവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നു വർഷത്തെ നിരീക്ഷണ കേന്ദ്രത്തിൽ (ഒബ്സർവേഷൻ ഹോം) വാസത്തിനു ഉത്തരവിട്ടിരുന്നു. 2015 ഡിസംബറിൽ മോചിതനായി.

English Summary: Nirbhaya case: Death warrants issued against 4 convicts, hanging on January 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com