അമിതമായി വെള്ളം കുടിക്കുന്നു; ഓസ്ട്രേലിയയിൽ 10,000 ഒട്ടകങ്ങളെ കൊന്നൊടുക്കും
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് അന്‍പതുകോടി വന്യജീവികള്‍ക്കെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. ഓസ്ട്രേലിയയുടെ പലഭാഗങ്ങളും കടുത്ത വരൾച്ചയിലാണ്. വരൾച്ചയിൽ പെട്ടുപോയ പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവച്ചു കൊല്ലാനുള്ള സാധ്യതയുണ്ടെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാട്ടുതീ പടർന്നു പിടിച്ചതും ഉയരുന്ന ചൂടും വരൾച്ചയിലേക്കു വഴിവയ്ക്കുകയാണ്. ഇൗ അവസരത്തിൽ ഒട്ടകങ്ങൾ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് അവയെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്യാംപെയിൻ ആരംഭിക്കുമെന്നും ഒട്ടകങ്ങളെ കൊന്നൊടുക്കാൻ സർക്കാർ ഹെലികോപ്ടർ അയക്കുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
23000ത്തോളം പേർ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ എപിവൈ പ്രദേശത്ത് ഇപ്പോൾ വരള്‍ച്ച രൂക്ഷമാണ്. മനുഷ്യവാസ സ്ഥലത്തേക്ക് മൃഗങ്ങള്‍ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതികൾ വ്യാപകമാണ്.
ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധവാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെയാണ് പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലികോപ്ടറിൽ എത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിവച്ചു കൊല്ലുമെന്നാണ് റിപ്പോർട്ടുകൾ. 'ദ ഹില്‍' പത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
English Summary: Australia To Kill Up To 10,000 Camels Amid Wildfires: Report