എനിക്കൊരു മകളുണ്ടായിരുന്നു, അതെങ്ങനെ മറക്കും: പ്രതിയുടെ അമ്മയോട് നിർഭയയുടെ അമ്മ
Mail This Article
ന്യൂഡൽഹി ∙ നിർഭയ കേസ് പ്രതികളെ ഈ മാസം 22നു തൂക്കിലേറ്റണമെന്ന് ഉത്തരവിട്ട പട്യാല ഹൗസ് കോടതിയിൽ നടന്നതു നാടകീയ രംഗങ്ങൾ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളിലൊരാളുടെ മാതാവ്, നിർഭയയുടെ അമ്മയോടു മകന്റെ ജീവനു വേണ്ടി കേണപേക്ഷിച്ചു. വധശിക്ഷ എത്രയും വേഗം നടപ്പാക്കണം എന്നാവശ്യപ്പെട്ടു നിർഭയയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണു പ്രതികൾക്കു കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്.
പ്രതി മുകേഷ് സിങ്ങിന്റെ അമ്മയാണു നിർഭയയുടെ അമ്മയോട് മകനുവേണ്ടി യാചിച്ചത്. അപേക്ഷാഭാവത്തിൽ നിർഭയയുടെ അമ്മയുടെ സാരിയിൽ പിടിച്ച് ‘എന്റെ മകനോടു ക്ഷമിക്കണം. അവന്റെ ജീവനു വേണ്ടി ഞാൻ നിങ്ങളോടു കേഴുകയാണ്’ എന്നു കരഞ്ഞു പറയുകയായിരുന്നു. ‘എനിക്കുമൊരു മകളുണ്ടായിരുന്നു. അവൾക്കെന്തു സംഭവിച്ചു, അതെങ്ങനെ ഞാൻ മറക്കും? ഏഴുവർഷമായി നീതിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു’– നിർഭയയുടെ അമ്മ മറുപടി നൽകി. ഇതിനിടെ ജഡ്ജി ഇടപെട്ട് നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടു.
‘ഒടുവിൽ നീതി കിട്ടി. അവരെ തൂക്കിലേറ്റുന്ന ദിവസം എന്റെ ജീവിതത്തിലെ വലിയ ദിനം. സ്ത്രീകൾക്കു നിയമ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കാൻ വധശിക്ഷാ വാറന്റ് സഹായിക്കും.’– കോടതിക്കു പുറത്തു മാധ്യമങ്ങളോടു നിർഭയയുടെ അമ്മ പറഞ്ഞു. പ്രതികൾക്കു പറയാനുള്ളത് വിഡിയോ കോൺഫറൻസിങ് വഴി കേട്ട ശേഷമായിരുന്നു അഡീഷനൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറയുടെ വിധി. ഒരു കോടതിക്കുമുന്നിലും ഇവരുടെ ഒരു തരത്തിലുള്ള ഹർജികളും ബാക്കിയില്ലെന്നും രാഷ്ട്രപതിക്കു മുന്നിൽ ദയാഹർജിയുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
തിഹാർ ജയിലിൽ 4 പ്രതികളെയും ഒരുമിച്ചു തൂക്കിലേറ്റാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായാണു സൂചന. മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദാകും ശിക്ഷ നടപ്പാക്കുകയെന്നാണു വിവരം. കേസിൽ 6 പ്രതികളാണുണ്ടായിരുന്നത്. മുഖ്യപ്രതി, ബസ് ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ ജീവനൊടുക്കി. ഒരു പ്രതിക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാംസിങ്ങിന്റെ സഹോദരൻ മുകേഷ് സിങ് (32), വിനയ് ശർമ (26), പവൻ ഗുപ്ത (25), അക്ഷയ് കുമാർ സിങ് (31) എന്നീ 4 പ്രതികൾക്കു വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ഇത് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവച്ചു. ഇവരുടെ പുനഃപരിശോധനാ ഹർജികളും സുപ്രീംകോടതി തള്ളി.
English Summary: In Court, Convict's Mother Walked To Nirbhaya's Mother And Begged