‘ജോലിക്കു വരാൻ താൽപര്യമില്ല’; 480 ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാർ
Mail This Article
തിരുവനന്തപുരം∙അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. 430 ഡോക്ടര്‍മാരുള്‍പ്പെടെ 480 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിനു താൽപര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണു തീരുമാനമെടുത്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തേ പുറത്താക്കിയിരുന്നു.
സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രബേഷനിലുള്ള 377 ഡോക്ടര്‍മാരും ഉള്‍പ്പെടെ 430 ഡോക്ടര്‍മാരെയാണു നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു പിരിച്ചുവിടുന്നത്. ഇതിനു പുറമേ അനധികൃത അവധിയിലായ 6 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 3 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 3 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 2 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പിഎച്ച്എന്‍ ട്യൂട്ടര്‍മാര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരേയുമാണു പിരിച്ചുവിടുന്നത്.
English Summary : Kerala government to dismiss 480 employees from service