ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കുന്നതിനോ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ പാസാക്കിയ ഉത്തരവുകൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാകുമെന്നും ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവയ്ക്കുന്നത് അവലോകനം ചെയ്യണമെന്നും സുപ്രീം കോടതി. ‘അത്തരം മുടക്കം ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ ഉണ്ടാകൂ, ഇത് ജുഡീഷ്യൽ അവലോകനത്തിന് വിധേയമാണ്’– കോടതി പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെ സമർപ്പിച്ച അപ്പീലുകളിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എൻ. വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി. ആ.ർ ഗവായ് എന്നിവരടങ്ങിയ മുന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ നീക്കം ചെയ്തതിന് ശേഷം നവംബർ 21 ന് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ കേന്ദ്രം ന്യായീകരിച്ചിരുന്നു. പ്രതിരോധ നടപടികൾ കാരണം ഒരു ജീവൻ പോലും നഷ്ടപ്പെടുകയോ ഒരു വെടിയുണ്ട പോലും പ്രയോഗിക്കുകയോ ചെയ്തില്ലെന്ന് കേന്ദ്ര സർക്കാർ വാദിക്കുന്നു.

ചരിത്രപരമായ വിധി: ഗുലാം നബി ആസാദ്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിച്ചുവെന്നും ഇത്തവണ സുപ്രീംകോടതി യാതൊരു സമ്മർദ്ദത്തിനും വിധേയമായിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ‘ഈ വിധി ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ജമ്മു കശ്മീർ ജനതയ്ക്ക് എന്തു തോന്നുന്നുവെന്നതിനെക്കുറിച്ച് സുപ്രീം കോടതി സംസാരിക്കുന്നത് ഇതാദ്യമാണ്. ചരിത്രപരമായ തീരുമാനത്തിന് ഞാൻ പരമോന്നത നീതിപീഠത്തിനു നന്ദി പറയാൻ ആഗ്രഹിക്കുന്നു. രാജ്യമെമ്പാടുമുള്ള ആളുകൾ ഇതിനായി കാത്തിരിക്കുകയായിരുന്നു, പ്രത്യേകിച്ചും ജമ്മു കശ്മീരിലെ ജനങ്ങൾ’– അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ രാജ്യത്തെയാകെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിക്കും അമിത് ഷായ്ക്കുമേറ്റ പ്രഹരം: രൺദീപ് സിങ് സുർജേവാല

ഇന്റർനെറ്റിന്റെ പ്രാധാന്യം മൗലികാവകാശമെന്നു വ്യക്തമാക്കുന്ന സുപ്രീംകോടതി വിധി മോദി സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രഹരമാണെന്ന് മുതിർന്ന കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. ‘144-ാം വകുപ്പ് ചുമത്തി വിയോജിപ്പിനെ അടിച്ചമർത്താൻ കഴിയില്ലെന്നത് മോദിക്കും അമിത് ഷായ്ക്കുമേറ്റ ഇരട്ട പ്രഹരമാണ്. രാഷ്ട്രം ഭരണഘടനയ്ക്ക് മുന്നിലാണു നമിക്കുന്നതെന്നും മോദിജിയെ അല്ലെന്നും ഇത് അദ്ദേഹത്തെ ഓർമിപ്പിച്ചു’– രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.

വിധിന്യായത്തിൽ സുപ്രീം കോടതി പറഞ്ഞത്:

1. സെക്‌ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ വിയോജിപ്പുകളെ അടിച്ചമർത്താൻ ഉപയോഗിക്കരുത്

2. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇന്റർനെറ്റ് അവകാശം ഉൾപ്പെടുന്നു.

3. അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് തടയുന്നത് അനുവദനീയമല്ല.

4. അത് ഒരു ചെറിയ കാലയളവിലേക്കേ കഴിയൂ, ഇടയ്ക്കിടെ അവലോകനം നടത്തണം.

5. നിരോധന ഉത്തരവുകൾ എല്ലാം സർക്കാർ പ്രസിദ്ധീകരിക്കണം.

6. സെക്‌ഷൻ 144 സി‌ആർ‌പി‌സി പ്രകാരം ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ, മജിസ്‌ട്രേറ്റ് വ്യക്തിയുടെയും ഭരണകൂടത്തിന്റെയും താൽപര്യങ്ങളുടെ സന്തുലനം ഉറപ്പു വരുത്തണം.

എല്ലാ നിയന്ത്രണ ഉത്തരവുകളും ഒരാഴ്ചയ്ക്കുള്ളിൽ അവലോകനം ചെയ്യണം: സുപ്രീം കോടതി

നിയന്ത്രണ ഉത്തരവുകളെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ പുനഃപരിശോധിക്കാൻ ജമ്മു കശ്മീർ ഭരണകൂടത്തിനോട് സുപ്രീം കോടതി ഉത്തരവിട്ടു. സെക്‌ഷൻ 144 അഭിപ്രായ വ്യത്യാസം അടിച്ചമർത്തുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

English Summary: Supreme Court Verdict On Curbs On Internet in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com