സിഎഎ, എൻആർസി: പ്രതിപക്ഷ യോഗം നാളെ, മമതയും മായാവതിയും ഇല്ല
Mail This Article
ന്യൂഡൽഹി ∙ വിദ്യാർഥി പ്രതിഷേധത്തിന്റെയും പൗരത്വ നിയമത്തിന്റെയും എൻആർസിയുടെയും പശ്ചാത്തലത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ നാളെ ഉച്ചയ്ക്കു യോഗം ചേരും. പ്രതിപക്ഷ ഐക്യം ചർച്ചയാകുമെന്നു കരുതുന്ന യോഗത്തിൽനിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതിയും വിട്ടുനിൽക്കും.
കഴിഞ്ഞയാഴ്ച നടന്ന ട്രേഡ് യൂണിയൻ പണിമുടക്കിൽ ഇടതുപക്ഷ– തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോട്ടയിലെ ആശുപത്രിയിൽ നടന്ന ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് മായാവതി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ചിരുന്നു.
മക്കളെ നഷ്ടപ്പെട്ട അമ്മമാരെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി കോട്ട സന്ദർശിക്കുന്നില്ലെങ്കിൽ ഉത്തർപ്രദേശിലെ ഇരകളുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ താൽപ്പര്യത്തിനും നാടകത്തിനുമാണെന്ന് അവർ ആരോപിച്ചു. ശനിയാഴ്ച, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പൗരത്വ നിയമത്തെ വിവേചനപരവും ഭിന്നിപ്പിക്കുന്നതുമെന്നു വിശേഷിപ്പിച്ചിരുന്നു. മതപരമായ രീതിയിൽ ആളുകളെ ഭിന്നിപ്പിക്കുകയെന്നതാണ് അവരുടെ ദുഷിച്ച ലക്ഷ്യമെന്നും സോണിയ പറഞ്ഞു. സിഎഎയും എൻആർസിയും തങ്ങളുടെ സംസ്ഥാനങ്ങളിൽ അനുവദിക്കില്ലെന്ന് മമത ബാനർജിയും മറ്റു കോൺഗ്രസ് മുഖ്യമന്ത്രിമാരും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Opposition Meet Tomorrow On Citizenship Law, NRC Amid Protests