കാട്ടുതീയ്ക്കു പിന്നാലെ വരൾച്ച: ഓസ്ട്രേലിയയിൽ വെടിവച്ചുകൊന്നത് 5000ത്തോളം ഒട്ടകങ്ങളെ
Mail This Article
സിഡ്നി∙ കാട്ടുതീ പടർന്നുപിടിക്കുന്നതിനിടെ തെക്കൻ ഓസ്ട്രേലിയയിൽ അഞ്ച് ദിവസത്തിനിടെ 5000ത്തോളം ഒട്ടകങ്ങളെ വെടിവച്ചുകൊന്നു. കാട്ടുതീ പടർന്നു പിടിച്ചതും ഉയരുന്ന ചൂടും വരൾച്ചയിലേക്കു വഴിവയ്ക്കുകയാണ്. ഇൗ അവസരത്തിൽ ഒട്ടകങ്ങൾ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് അവയെ കൊന്നൊടുക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു. വരൾച്ച രൂക്ഷമായതോടെ ഒട്ടകങ്ങൾ ജനവാസമേഖലയിലേക്കു പ്രവേശിക്കാൻ തുടങ്ങിയതോടെ ഒട്ടകങ്ങളെ കൊന്നെടുക്കാൻ സർക്കാർ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്യാംപെയിൻ ആരംഭിച്ചിരുന്നു.
പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഹെലികോപ്റ്ററിൽ എത്തിയാണ് ഒട്ടകങ്ങളെ വെടിവച്ചു കൊന്നത്. 23000ത്തോളം പേർ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ എപിവൈ പ്രദേശത്ത് ഇപ്പോൾ വരള്‍ച്ച രൂക്ഷമാണ്. മനുഷ്യവാസ സ്ഥലത്തേക്കു മൃഗങ്ങള്‍ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്നു പരാതികൾ വ്യാപകമാണ്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധവാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെയാണ് ഒട്ടകങ്ങളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. എപിവൈ പ്രദേശത്തെ രൂക്ഷമായ ഒട്ടക ശല്യത്തിനെതിരെയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിച്ചതായി എപിവൈ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കിങ് അറിയിച്ചു.
ഓസ്ട്രേലിയയിൽ തീപിടുത്തതിൽ 80,000 സ്ക്വയർ കിലോമീറ്ററാണ് കത്തിനശിച്ചത്. ജൂലൈയിൽ ആരംഭിച്ച തീപിടുത്തത്തിൽ ഇത് വരെ 28 ആളുകളാണ് കൊല്ലപ്പെട്ടത്. 20,000 ത്തോളം വീടുകൾ കത്തിയെരിഞ്ഞു. 10 ലക്ഷം വന്യജീവികളാണ് ചത്തൊടുങ്ങിയത്. കഴിഞ്ഞ നാല് മാസങ്ങളായി 349 മില്യൺ ടൺ കാര്‍ബണ്‍ഡയോക്സൈഡ് ആണ് അന്തരീക്ഷത്തിൽ എത്തിയത്.
English Summary: 5,000 Camels Shot Dead In 5 Days In Drought-Hit Australia Amid Wildfire