ADVERTISEMENT

തൃശൂർ∙ ക്ഷേത്ര മതിലില്‍ ചോരക്കറ. എന്തോ പേരുകളാണ് ചോര കൊണ്ട് എഴുതാന്‍ ശ്രമിച്ചത്. ക്ഷേത്ര മതിലില്‍ ചോര കണ്ടതോടെ നാട്ടിലാകെ സംസാര വിഷയമായി. തൃശൂര്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്തു ദിവസം മുൻപായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ തകര്‍ക്കാനായിരുന്നു ഈ ചോരക്കളിയെന്നു നാട്ടിലാകെ വാർത്ത പരന്നു. പൊലീസിനു തലവേദനയായി. വടക്കേക്കാട് എസ്ഐ അന്വേഷണം തുടങ്ങി. നാട്ടില്‍ കലാപം ഉണ്ടാകുമോയെന്നു പൊലീസിന് ആശങ്ക. കേസ് കുന്നംകുളം എസിപി ടി.എസ്. സിനോജ് ഏറ്റെടുത്തു. മതിലില്‍ എഴുതിയത് എന്താണെന്നു കണ്ടെത്താനായിരുന്നു പിന്നെ പൊലീസിന്റെ ശ്രമം.  

മതിലില്‍ എഴുതിയത് പേരുകള്‍

മതിലില്‍ പാറക്കഷണം കൊണ്ട് പേരുകള്‍ കോറിവരച്ചു. ഇതിനു മീതെ, ചോര കൊണ്ടെഴുതിയ പേരുകള്‍ സൂക്ഷ്മ വിശകലനം നടത്തി പൊലീസ് കണ്ടെത്തി. ഈ പേരുകള്‍ ഉള്ള ആരൊക്കെയാണു നാട്ടിലുള്ളതെന്നു തിരക്കി. അങ്ങനെ ഒരു പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും കണ്ടെത്തി. പെണ്‍കുട്ടി പത്താംക്ലാസുകാരി, ആണ്‍കുട്ടിയാണെങ്കില്‍ പതിനെട്ടുകാരന്‍. പത്താംക്ലാസുകാരിയോട് കടുത്ത പ്രേമം തോന്നിയ പതിനെട്ടുകാരൻ നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി സഹോദരൻമാരോട് കാര്യം ധരിപ്പിച്ചു. പെൺകുട്ടിയുടെ സഹോദരൻമാർ പതിനെട്ടുകാരനെ നേരില്‍ കണ്ടു. ശക്തമായി ‘താക്കീത്’ ചെയ്തു. 

താക്കീത് ചൊടിപ്പിച്ചു, ദേഷ്യം

പെണ്‍കുട്ടിയുടെ ഇഷ്ടം ഏതുവിധേനയും സ്വന്തമാക്കണമെന്നായിരുന്നു ഈ പതിനെട്ടുകാരന്‍റെ ആഗ്രഹം. പെൺകുട്ടിയുടെ സഹോദരൻമാരുടെ  ഭീഷണി കൂടി വന്നതോടെ പ്രണയം ഇരട്ടിയായി. പെണ്‍കുട്ടിയെ ഒന്ന് ഇംപ്രസ് ചെയ്യണം. അതിനായി പലവിധ ആശയങ്ങള്‍ മനസില്‍ വന്നു. പെണ്‍കുട്ടിയുടേയും തന്റേയും പേരുകള്‍ ചോര കൊണ്ടെഴുതാന്‍ തീരുമാനിച്ചു. പെണ്‍കുട്ടി നടന്നുപോകുന്ന വഴിയില്‍ മതിലില്‍തന്നെ എഴുതാന്‍ തീരുമാനിച്ചു. 

പാറക്കഷണവും ചോരയും

ഒരു പാറക്കല്ലിന്റെ കഷണമെടുത്ത് മതിലില്‍ പേരുകള്‍ എഴുതി. ഇതിനു പിന്നാലെ, ചോര കൊണ്ട് പേരുകള്‍ കടുപ്പിച്ചു. മതിലില്‍ ആകെ ചോരയുമാക്കി. ഇങ്ങനെ, പ്രണയത്തിന്റെ തീവ്രത പെണ്‍കുട്ടിയെ ബോധ്യപ്പെടുത്താന്‍ പതിനെട്ടുകാരന്‍ കാട്ടിയ സാഹസമായിരുന്നു ഇത്. രാത്രിയില്‍ ആരും കാണാതെ ഇതെഴുതിയ സമയത്ത് ക്ഷേത്രത്തിന്റെ മതിലാണെന്ന് യുവാവ് ശ്രദ്ധിച്ചതുമില്ല. 

ചോരയുടെ ഉടമ ആര്..?

ക്ഷേത്ര മതിലില്‍ കണ്ട ചോര പൊലീസ് പരിശോധിക്കാന്‍ കൊടുത്തു. മനുഷ്യന്‍റെ ചോരയല്ലെന്നു പൊലീസ് കണ്ടെത്തി. ഏതോ മൃഗത്തിന്റെ ചോരയാണെന്നായിരുന്നു വിദഗ്ധാഭിപ്രായം. മതിലില്‍ എഴുതിയ വിളിപ്പേരുള്ള ആരെങ്കിലും ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്നുണ്ടോയെന്നു പൊലീസ് പരിശോധിച്ചു. അന്വേഷണം ഫലം കണ്ടു. ഇറച്ചിക്കടയില്‍ സഹായിയായി പുതുതായി വന്ന പയ്യനെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. അങ്ങനെയാണ്, ഇറച്ചിക്കടയിലെ കോഴിയെ അറുത്തപ്പോഴുള്ള ചോര തുണിയിലാക്കിയാണ് ഈ പണി പറ്റിച്ചതെന്ന് മനസിലാക്കിയത്. തുണിയും മതിലിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു. 

പൊലീസിന് ആശ്വാസം

പ്രേമം തോന്നിയ പെണ്‍കുട്ടിയുടെ അലിവ് പിടിച്ചുപറ്റാന്‍ യുവാവിന് തോന്നിയ ഈ ചോരക്കളി നാട്ടില്‍ കലാപമുണ്ടാകാതെ പോയതിന്റെ ആശ്വാസമുണ്ട് പൊലീസിന്. രണ്ടു വകുപ്പുകള്‍ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. സ്വകാര്യ മതില്‍ കേടുവരുത്താന്‍ ശ്രമിച്ചു. ജാമ്യമില്ലാ വകുപ്പാണ് ആദ്യത്തേത്. തല്‍ക്കാലം ജയിലില്‍ പോകണം.

English Summary: Man accused of throwing blood at temple wall in Thrissur,held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com