ഒന്നിച്ച് പോരാടാൻ ഇനിയും അവസരം; പ്രതിഷേധം കണ്ട് മോദി പരുങ്ങലില്‍: മുഖ്യമന്ത്രി
Mail This Article
തൃശൂർ∙ പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെക്കുറിച്ചു പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യം മുഴുവൻ ഉറ്റുനോക്കിയ ആ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതു ചെറിയ മനസുള്ള ചിലരുടെ ഇടപെടൽ മൂലമാണ്. നാടിന്റെ നിലനിൽപിന്റെ പ്രശ്നമാണെങ്കിലും ഞങ്ങളോടു യോജിക്കാനില്ലെന്നാണ് ഇവിടെയുള്ള ചില ആളുകൾ പറഞ്ഞത്. ഇന്ത്യയിലെങ്ങും മറ്റു രാജ്യങ്ങളിലുമുണ്ടായ പ്രതിഷേധം കണ്ടു മോദി പരുങ്ങലിലായി.
ഒറ്റയ്ക്കൊറ്റയ്ക്കുള്ള അഭിപ്രായപ്രകടനവും ശക്തികാണിക്കലുമല്ല. രാഷ്ട്രീയ, മതഭേദമില്ലാതെ എല്ലാജനങ്ങളും ഒത്തുചേരുന്ന മഹാശക്തിയാണു സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തേക്കിൻകാട് മൈതാനത്ത് വിദ്യാർഥി കോർണറിൽ ഭരണഘടനാ സംരക്ഷണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം അബൂബക്കർ മുസ്‍ലിയാർ, ആർച്ച്ബിഷപ് മാർ അപ്രേം, പന്ന്യൻ രവീന്ദ്രൻ എന്നിവരും വേദിയിലുണ്ടായിരുന്നു.
English Summary: Time remains for joint protest against CAA said CM Pinarayi Vijayan