ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു ഒടുവിൽ ജാമ്യം. ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് അറിയിച്ച ജഡ്ജി കർശനമായ ഉപാധികളികളോടെയാണ് ജാമ്യം അനുവദിച്ചത്. അടുത്ത നാലാഴ്ച വരെ എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷൻ ഓഫിസർക്കു മുന്നിൽ ചന്ദ്രശേഖർ ആസാദ് ഹാജരാകണം. 

പ്രതിഷേധക്കാരെ തടഞ്ഞ പൊലീസിനെതിരെ ഇന്നലെ അതിരൂക്ഷമായ വിമർശനം നടത്തിയ ഡൽഹി തീസ് ഹസാരി അഡീഷനൽ സെഷൻസ് ജഡ്ജി കാമിനി ലാവുവിന്റേതാണ് ഉത്തരവ്. ആസാദിനു വേണ്ടി കോടതിയിൽ ഹാജരായ മെഹമ്മൂദ് പ്രാചയുടെ ദീർഘമായ വാദമുഖങ്ങൾ കേട്ട ശേഷമാണ് വിധി. ഇതിനിടയിൽ ആദ്യദിവസത്തേതിൽനിന്നു വിഭിന്നമായ ചില നിരീക്ഷണങ്ങളും ജഡ്ജി കാമിനി ലാവു നടത്തി. 

ആദ്യമേ പ്രതിഷേധത്തിന് ഇറങ്ങിത്തിരിക്കുന്നതാണ് ഇപ്പോൾ ട്രെൻഡെന്നും എന്തുകൊണ്ടാണ് ആദ്യമേ പ്രശ്നപരിഹാര ചർച്ചകൾ നടത്താത്തതെന്നും അവർ ചോദിച്ചു. എന്തിന്റെ പേരിലായാലും ആളുകൾക്കു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. പ്രതിഷേധ പരിപാടികളുടെ പേരിൽ ഒട്ടേറെപേർ കോടതിയെ സമീപിച്ചു തങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്നതായി പറയുന്നുണ്ട്– ജഡ്ജി ചൂണ്ടിക്കാട്ടി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ 21നാണു ചന്ദ്രശേഖർ ആസാദ് അറസ്റ്റിലായത്. ഭീഷണി നേരിടുമ്പോഴെല്ലാം പ്രധാനമന്ത്രി മോദി പൊലീസിനെ ഇളക്കിവിടുമെന്ന ആസാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ ജഡ്ജി വിമർശിച്ചു. പ്രധാനമന്ത്രി ഒരു ഭരണഘടന സ്ഥാപനമാണ്. ആ പദവികളെ ബഹുമാനിക്കണം എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. 

English Summary: Bhim Army chief Chandrashekhar Azad granted bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com