കേന്ദ്രത്തിനെതിരെ ഛത്തീസ്ഗഡും സുപ്രീം കോടതിയിൽ; എൻഐഎ ഭരണഘടനാ വിരുദ്ധമെന്ന് ഹർജി
Mail This Article
ന്യൂഡൽഹി ∙ കേന്ദ്രത്തിനെതിരെ കേരളം നിയമനടപടിക്കു തുടക്കമിട്ടതിനു പിന്നാലെ, കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സർക്കാരും സുപ്രീം കോടതിയിൽ. പൗരത്വ നിയമത്തിനെതിരെയാണ് കേരളത്തിന്റെ നീക്കമെങ്കിൽ, ദേശീയ അന്വേഷണ നിയമം(2008) ഭരണഘടനാ വിരുദ്ധമെന്ന ആരോപണമാണ് ഛത്തീസ്ഗഡ് സംസ്ഥാനമുയർത്തുന്നത്.
കേന്ദ്ര സംസ്ഥാന തർക്കങ്ങളിൽ നേരിട്ടു ഹർജി സമർപ്പിക്കാൻ വഴിതുറക്കുന്ന ഭരണഘടനയുടെ 131–ാം അനുച്ഛേദം അനുസരിച്ചാണ് ഛത്തീസ്ഗഡിന്റെയും ഹർജി. സംസ്ഥാന സർക്കാരുകൾക്കു ഭരണഘടന നൽകുന്ന അധികാരത്തെ ദുർബലപ്പെടുത്തുന്നതാണ് എൻഐഎ നിയമം. അന്വേഷണ അധികാരം സംസ്ഥാനങ്ങളിൽനിന്നു ഏറ്റെടുക്കാൻ നിയമം കേന്ദ്രത്തെ അനുവദിക്കുന്നു.
സംസ്ഥാനങ്ങൾക്കുള്ള അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കൂടിയാലോചനകൾക്ക് നിയമത്തിൽ സ്ഥാനമില്ല എന്നീ വാദങ്ങളുയർത്തിയാണ് ഹർജി. രാജ്യസുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന കേസുകൾ അന്വേഷിക്കാൻ എൻഐഎയ്ക്ക് അധികാരം നൽകുന്ന എൻഐഎ നിയമം 2008ൽ യുപിഎ സർക്കാരാണു കൊണ്ടുവന്നതെങ്കിലും മോദി സർക്കാർ ഇതിൽ ഭേദഗതികൾ കൊണ്ടു വന്നിരുന്നു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേസുകൾ ഏറ്റെടുക്കാനും എൻഐഎയ്ക്ക് അനുവാദം നൽകുന്നതുമായിരുന്നു എൻഐഎ കൊണ്ടുവന്ന പ്രധാന ഭേദഗതികൾ.
English Summary : Cong-ruled Chhattisgarh moves Supreme Court against NIA Act enacted by Cong-led UPA