ADVERTISEMENT

മരടിലെ ഫ്ലാറ്റുകൾ തകരുന്നതിന്റെ ആദ്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തിയ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കൽ അതിനെപ്പറ്റി എഴുതുന്നു.

പെട്ടെന്നൊരുനാള്‍ ചെന്നൊരു ക്ലിക്കമര്‍ത്തി കിട്ടിയതല്ല ആ ചിത്രം. എന്നാല്‍ വലിയ പഠനം നടത്തി എടുക്കാന്‍ സമയം കിട്ടില്ലതാനും. എവിടെയൊക്കെയാണ് ഫ്ലാറ്റുകളോട് ചേര്‍ന്ന് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ നില്‍ക്കാന്‍ കഴിയുക എന്നു തീരുമാനിച്ച് പൊലീസ് എല്ലായിടങ്ങളിലും ചുവന്ന കൊടി സ്ഥാപിച്ചത് തലേന്നാണ്. അതിനും കുറേ നാള്‍ മുന്‍പു മുതല്‍, അത്ര പരിചിതമല്ലാത്ത മരട് പ്രദേശത്തിന്റെ ഉള്‍വഴികളിലൂടെ മോട്ടര്‍ സൈക്കിളില്‍‌ സഞ്ചരിച്ച്, ഫ്ലാറ്റുകളുടെ സമീപം എത്താനുള്ള വഴിയൊക്കെ ഹൃദിസ്ഥമാക്കി. മറ്റ് ഉയര്‍ന്ന കെട്ടിടങ്ങളില്‍ എവിടെ നിന്നെല്ലാം ഈ ഫ്ലാറ്റുകള്‍ കാണാനാകും എന്ന് ഏകദേശ പഠനവും നടത്തി. ഒപ്പമുള്ള സംഘത്തില്‍ എത്രപേര്‍ ഉണ്ടാകും എന്നതിനെ ആശ്രയിച്ചേ എന്റെയും സ്ഥാനം തീരുമാനിക്കാനാകൂ. അതിനാല്‍ത്തന്നെ സാധ്യതാ പഠനങ്ങളെല്ലാം നടത്തി ചിത്രം എടുക്കാവുന്ന സ്ഥലങ്ങള്‍ മാര്‍ക്കു ചെയ്തു വച്ചു. 

Maradu Photo Story :എല്ലാം വിധി പോലെ; കൊച്ചി മരടിലെ അഞ്ച് ഫ്ലാറ്റുകളും നിലംപൊത്തി– ചിത്രങ്ങൾ ...

തലേന്നുള്ള ട്രയല്‍

ആദ്യം തകര്‍ക്കുന്ന എച്ച്ടുഒ ഫ്ലാറ്റിന്റെ സ്ഫോടനത്തിനു തലേന്ന് വീണ്ടും ഈ സ്ഥലങ്ങളിലെത്തി പൊലീസ് എവിടെവരെയാണ് സുരക്ഷയ്ക്കായി അകന്നു നില്‍ക്കാനുള്ള ചുവന്ന കൊടികള്‍ നാട്ടിയിരിക്കുന്നത് എന്നു പരിശോധിച്ചു. ഫ്ലാറ്റിന് ചുറ്റും 200 മീറ്റര്‍ അകലത്താണ് കൊടികള്‍. അതിനാല്‍ കായലിന്റെ മറുകരയില്‍ പാലത്തിനടിയിലെ സ്ഥലത്തു നില്‍ക്കാമെന്ന് തീരുമാനിച്ചു. അവിടെ നില്‍ക്കുന്നതിലെ അപകടങ്ങളില്‍‌ ഒന്ന്, ഫ്ലാറ്റ് പാലത്തിലേക്കു വീണ് ദുരന്തമുണ്ടായാല്‍ ചിലപ്പോള്‍ കുടുങ്ങിയേക്കാം. രണ്ട്, കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്ക് വീണാല്‍ കുതിച്ചെത്തുന്ന വെള്ളത്തില്‍ പെട്ടേക്കാം.

കൊച്ചി മരടില്‍ ജെയിന്‍സ് കോറല്‍ കോവ് ഫ്ലാറ്റ്  നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍.
ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
കൊച്ചി മരടില്‍ ജെയിന്‍സ് കോറല്‍ കോവ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

ഇതിനൊക്കെ പുറമേ, ഇടത്ത് പാലത്തിന്റെ മൂലയേയും വലത്ത് തുരുമ്പിച്ച ഒരു വലിയ ബോര്‍ഡിനെയും ഒഴിവാക്കി ചിത്രം എടുക്കാന്‍ നന്നേ പാടുപെടണം. വലിയ കെട്ടിടമായതിനാല്‍ ക്യാമറ ലംബമായി (Vertical) പിടിച്ച് എടുക്കേണ്ടിവരും. അതില്‍ പാലത്തിന്റെയും ബോര്‍ഡിന്റെയും ഭാഗങ്ങള്‍ ഒഴിവാക്കി സാധാരണ സമയത്ത് എടുക്കാന്‍ കഴിയുമെങ്കിലും സ്ഫോടന സമയത്തെ പൊടി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇതുകൂടി പെടുമെന്ന് ഉറപ്പ്. 

ഇതെടുത്ത് അടുത്ത സ്ഫോടനം നടക്കുന്ന ആല്‍ഫ ഫ്ലാറ്റുകളുടെ അടുത്തേക്ക് പോകാനുള്ള കുറുക്കുവഴി 200 മീറ്ററിനുള്ളിലായതിനാല്‍ മറ്റൊരു വഴിയിലൂടെ വളഞ്ഞുചുറ്റി അപ്പുറം കടക്കണം. ആകെ 5 മിനിറ്റ് വ്യത്യാസത്തില്‍ ഈ സമുച്ചയങ്ങള്‍ പൊട്ടിക്കുമെന്ന് പറഞ്ഞതിനാല്‍ 11 മണിക്ക് ആദ്യത്തേത് പൊട്ടിയ ശേഷം രണ്ടാമത്തേതിന്റെ ചിത്രം പകര്‍ത്താന്‍ നെട്ടൂരിലെ ലക്ഷ്യസ്ഥാനത്ത് 11.05 ന് എത്താന്‍ കഴിയുമെന്ന് ഉറപ്പില്ല.

തിരക്കില്ലാത്ത സമയത്തു തന്നെ, ബൈക്കിൽ നെട്ടൂരിന്റെ മറുകരയില്‍ എത്താന്‍ 10 മിനിറ്റ് വേണ്ടിവരുന്നുണ്ട്. കെട്ടിടങ്ങള്‍ക്കു മുകളില്‍ നില്‍ക്കുന്നവര്‍ക്ക് മൂന്നു ടവറുകളും ഒരേ സ്ഥലത്തുനിന്ന് എടുക്കാനാകും. നിലത്തായിപ്പോയാല്‍ അത് സാധ്യമല്ലതാനും. അതിനാല്‍ നിരോധന മേഖലയ്ക്കു പുറത്ത് മറ്റൊരു വീട് കണ്ടെത്തി, സ്ഫോടനസമയത്ത് അവരുടെ മുറ്റത്തു നിൽക്കാനുള്ള അനുവാദം വാങ്ങി. 

സ്ഫോടന ദിനം

എട്ടുപേരാണ് എനിക്കൊപ്പം അന്ന് ചിത്രം എടുക്കാനുള്ളത്. ഓരോരുത്തരും  വിവിധ സ്ഥലങ്ങളിലേക്കു പോയി. മൊബൈല്‍ സേവനങ്ങള്‍ തകരാറിലായാല്‍ ബന്ധപ്പെടാന്‍ വോക്കിടോക്കി സംവിധാനവും പിക്ചര്‍ എഡിറ്റര്‍ ഇ.വി. ശ്രീകുമാര്‍ ഏര്‍പ്പെടുത്തി. സഹപ്രവര്‍ത്തകൻ വിഗ്നേഷിനെ ബൈക്കില്‍ത്തന്നെ തലേന്നത്തെ വീട്ടുമുറ്റത്ത് എത്തിച്ചു. രണ്ടാമതു സ്ഫോടനം നടത്തുന്ന ആല്‍ഫ സെറിന്‍ സമുച്ചയങ്ങളുടെ ചിത്രങ്ങളാണ് അവിടെനിന്ന് എടുക്കാനാകുക. ഹോളി ഫെയ്ത്തിന്റെ ചിത്രം എടുക്കാന്‍ ഞാന്‍ തിരിച്ചുപോയി. സമയം എട്ടരയോട് അടുക്കുന്നു. തലേന്നു കണ്ടുവച്ച സ്ഥലത്ത് ആളുകളുടെ തിരക്ക് കൂടിവരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നു വന്‍ മാധ്യമ സംഘവും എത്തിയിട്ടുണ്ട്. പൊലീസ് സംഘം വഴിയും ഗതാഗതവുമൊക്കെ നിയന്ത്രിക്കുന്നു. 

9.30 ആയതോടെ സമീപവാസികള്‍ വീട്ടില്‍നിന്ന് ഇറങ്ങി ഈ സ്ഥലത്തേക്ക് എത്തുന്നു. ഈ തിരക്കില്‍നിന്ന് ചിത്രം എടുക്കുക ശ്രമകരമായ പരിപാടിയാണെന്ന് മനസ്സിലായി. നിയന്ത്രണ പരിധിക്കപ്പുറം ഇനിയൊരു സ്ഥലം കണ്ടെത്തി നില്‍ക്കുക പ്രായോഗികവുമല്ല. പത്തുമണിയോടെ പൊലീസ് വലിയൊരു കയറുമായി എത്തി വലിച്ചുകെട്ടി അതിനു പിന്നിലേക്ക് മാറാന്‍ നിര്‍ദേശിച്ചു. ജനക്കൂട്ടവും മാധ്യമങ്ങളുമെല്ലാം ഇതിനു പിന്നിലേക്ക് മാറി.

ആദ്യ സൈറൻ മുഴങ്ങിയതോടെ, ടെലിവിഷന്‍ ക്യാമറകള്‍ ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്റുകള്‍ മൂലം പിന്നിലെ ആളുകള്‍ക്കു കെട്ടിടങ്ങൾ കാണാന്‍ കഴിയുന്നില്ല എന്ന പ്രശ്നം ഉദിച്ചു. ആകെ ബഹളമായി, വാഗ്വാദങ്ങള്‍, ചീത്തവിളികള്‍ എല്ലാമായി വീണ്ടും അരമണിക്കൂര്‍ കടന്നുപോയി. രണ്ടാമത്തെയും മൂന്നാമത്തെയും സൈറനിടെ നേവിയുടെ ഹെലികോപ്റ്റര്‍ മുകളിലെത്തി നിരീക്ഷണം നടത്തിപോകുകയും ചെയ്തു. 

10.59 ന് മൂന്നാം സൈറനുശേഷം സ്ഫോടനം എന്നാണ് അറിയിച്ചിരുന്നതെങ്കിലും എന്തൊക്കെയോ പ്രശ്നം മൂലം സ്ഫോടനം നടത്തിയത് 11.16 നാണ്. സമീപത്തെ ബഹളം മൂലവും പൊടിക്കുള്ള മുന്‍കരുതലെന്നോണം തലയും ചെവിയും മൂക്കുമെല്ലാം മൂടിക്കെട്ടിയിരുന്നതിനാലും സൈറനുകള്‍ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല. 

സഹപ്രവര്‍ത്തകര്‍ വോക്കിടോക്കിയിലൂടെ സൈറനെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയത് ഉപകാരപ്പെട്ടു. ആകെ മൂന്നു നാലു സെക്കന്‍ഡു മാത്രമേ ചിത്രമെടുക്കാന്‍ കിട്ടൂ. പിന്നീട് ആകെ പൊടിമാത്രമാകും ഉണ്ടാകുക.  വിഡിയോ ആണെങ്കില്‍ ആ സമയത്തിനു മുന്‍പ് ഓണ്‍ ചെയ്തു വയ്ക്കാം, സ്ഫോടന ശേഷം ഓഫ് ചെയ്യുകയും ചെയ്യാം. എന്നാല്‍ ഫോട്ടോ കൃത്യം സ്ഫോടന സമയത്തു തന്നെ ക്ലിക്ക് ചെയ്യേണ്ടതുണ്ടല്ലോ. 

ആ നിമിഷങ്ങള്‍

11.16 കഴിഞ്ഞ് ആറു സെക്കന്‍ഡ്. ആദ്യ സ്ഫോടനശബ്ദം ചെവിയിലെത്തി. വെടിക്കെട്ട് ദൂരെ നിന്നു പകര്‍ത്തുകയാണെങ്കില്‍ ആദ്യം വെളിച്ചമാകും നമ്മുടെ കണ്ണിലെത്തുക, പിന്നീട് ശബ്ദവും. അതിനാല്‍ ശബ്ദം കേട്ടിട്ട് ക്യാമറയില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം ഉണ്ടാകില്ല. പക്ഷേ ഇവിടെ ഫ്ലാറ്റിനുള്ളിലെ നിലകള്‍ താഴേക്ക് ഇരിക്കാന്‍ ആദ്യമൊരു സ്ഫോടനം നടത്തുന്നുണ്ട്.

ആ ശബ്ദം നമ്മുടെ ചെവിയില്‍ എത്തുമ്പോഴേക്കും മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പുറത്തു കാണുന്ന സ്ഫോടനവും നടന്നിരിക്കും. ക്യാമറ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സെക്കന്‍ഡിന്റെ 3200ല്‍ ഒരു അംശത്തില്‍ ക്ലിക്ക് ചെയ്യാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചപോലെ തന്നെ നാലു സെക്കന്‍ഡിനുള്ളില്‍ പൊടിപടലം മാത്രമായി ആ ഫ്ലാറ്റ് മാറി. ഞങ്ങള്‍ നിന്നിരുന്ന വശത്തേക്കാണ് കാറ്റും പൊടിയും ഒരുമിച്ചെത്തിയത്. പിന്നില്‍നിന്നു നൂറുകണക്കിന് ആളുകള്‍ തിരിഞ്ഞോടി. അവരെ തട്ടിമാറ്റി ഓടാനാകാതെ പൊടിമഴയില്‍നിന്നു നനഞ്ഞു. 

ഇനി അടുത്ത സ്ഥലത്തേക്കുള്ള കുതിപ്പാണ്. ജനങ്ങളുടെ തിരക്ക് പ്രതീക്ഷിച്ച് കുറെ ദൂരെ മാറ്റി വച്ചിരുന്ന ബൈക്കിന് അടുത്ത് നടന്നെത്താന്‍ തന്നെ അഞ്ചുമിനിറ്റിലേറെ നഷ്ടപ്പെട്ടു. ഇത് വൈകിയതിനാല്‍ അടുത്തതും വൈകും എന്ന പ്രതീക്ഷയോടെ തലേന്ന് ഒട്ടേറെ തവണ ട്രയല്‍ റണ്‍ നടത്തി ഹൃദിസ്ഥമായ റോഡിലൂടെ ബൈക്ക് പായിച്ചു. ലക്ഷ്യസ്ഥാനത്തിന്  800 മീറ്ററിന് ഇപ്പുറം പൊലീസ് ബൈക്ക് തടഞ്ഞു. നടന്നു പൊയ്ക്കൊള്ളാമെന്നും നിയന്ത്രണരേഖയ്ക്ക് അപ്പുറം കടക്കില്ലെന്നും അറിയിച്ചപ്പോള്‍ അവര്‍ സമ്മതിച്ചു. അങ്ങനെ നടന്നും ഓടിയും പഴയ വീട്ടുമുറ്റത്ത് എത്തുമ്പോഴേക്കും ആല്‍ഫ സെറിന്‍ ഫ്ലാറ്റിനുള്ള സൈറനുകള്‍ എല്ലാം മുഴങ്ങിയിരുന്നു. 

11.40 ന് വീട്ടുമുറ്റത്ത് കാല്‍ കുത്തിയ നിമിഷം രണ്ടാമത്തെ ഫ്ലാറ്റും പൊട്ടിത്തെറിച്ചു. സഹപ്രവര്‍ത്തകന്‍ ആ വീട്ടുമുറ്റത്തിന്റെ ഒരു കോണില്‍ ഉള്ളതിനാല്‍ ജനങ്ങളുടെ പ്രതികരണംകൂടി ഉള്‍പ്പെടുത്തി എടുക്കാനാണ് അവിടെനിന്നു ശ്രമിച്ചത്. അതിന്റെ പൊടി താഴും മുന്‍പേ ഒരു മിനിറ്റിനുള്ളില്‍ അടുത്തതിലും സ്ഫോടനം. പൊടി അടങ്ങിയശേഷം തകര്‍ന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കൂടി പകര്‍ത്തി മടക്കയാത്ര.

English Summary : Malayala Manorama Chief Photographer on his experience in capturing Maradu flat demolition pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com